പാട്ന : കരിയർ ഒരിക്കലും ഉയർന്നുവന്നിട്ടില്ലാത്ത ഒരു ക്രിക്കറ്റ് താരം, വെള്ളിത്താലത്തിൽ അധികാരം ലഭിച്ചെങ്കിലും അത് വേണ്ട രീതിയിൽ പ്രയോഗിക്കാൻ അറിയാത്ത ഒരു രാഷ്‌ട്രീയ നേതാവ്. 9-ാം ക്ലാസ് കടക്കാൻ കഴിയാത്ത ബീഹാറിലെ ഏറ്റവും ശക്തരായ കുടുംബത്തിലെ ഒരു പിൻഗാമി. അതെ തേജസ്വി യാദവിന് ഒരുപാട് വിശേഷണങ്ങളുണ്ട്. ലാലുവിന്റെ ഇളയ പുത്രൻ കോൺഗ്രസിന്റെ പൊയ്‌മുഖമായ രാഹുലുമായി ചേർന്ന് ബീഹാർ പിടിച്ചെടുക്കാൻ പാടുപെടുമ്പോൾ അദ്ദേഹത്തിന്റെ നിറം മങ്ങിയ രാഷ്‌ട്രീയ ചരിത്രത്തിലേക്കും ഒന്ന് ആഴ്ന്നിറങ്ങേണ്ടി വരും.
2010 ൽ അച്ഛനൊപ്പം രാഷ്‌ട്രീയ ജനതാദളിനു വേണ്ടി പ്രചാരണം നടത്തിക്കൊണ്ടാണ് തേജസ്വി യാദവ് തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. 2015 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് അദ്ദേഹം ആദ്യമായി എംഎൽഎയായത്. രാഘോപുർ നിയോജകമണ്ഡലത്തിൽ നിന്ന് മഹാഗത്ബന്ധനെ പ്രതിനിധീകരിച്ചാണ് തേജസ്വി വിജയം നേടിയത്. സഖ്യം തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് അദ്ദേഹം ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായി. അഞ്ചാമത്തെ നിതീഷ് കുമാർ മന്ത്രിസഭയിൽ പൊതുമരാമത്ത്, വനം, പരിസ്ഥിതി മന്ത്രിയായിരുന്നു അദ്ദേഹം.

പിന്നീട് 2018 മാർച്ചിൽ അദ്ദേഹം രാഷ്‌ട്രീയ ജനതാദളിന്റെ യഥാർത്ഥ നേതാവായി. 2020 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അദ്ദേഹം രാഷ്‌ട്രീയ ജനതാദളിനെ നയിച്ചു. ആകെയുള്ള 243 സീറ്റുകളിൽ 110 സീറ്റുകൾ നേടിയ സഖ്യത്തിൽ 75 സീറ്റുകൾ നേടിയ ആർജെഡി ബീഹാറിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി തുടർന്നു. ആവശ്യമായ ഭൂരിപക്ഷം 122 ആയതിനാൽ സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല, പിന്നീട് അദ്ദേഹം ബീഹാറിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 2022 ഓഗസ്റ്റ് 10-ന് ആർജെഡി, കോൺഗ്രസ്, മറ്റ് പ്രതിപക്ഷ പാർട്ടികൾ എന്നിവരുമായി ചേർന്ന് രൂപീകരിച്ച മഹാസഖ്യത്തിന്റെ ഭാഗമായി നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ അദ്ദേഹം ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ 2024-ൽ നിതീഷ് കുമാർ മഹാഗത്ബന്ധൻ വിട്ട് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചു. ഇതോടെ യാദവിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം വീണ്ടും തെറിച്ചു.

വിവാദങ്ങൾ വിട്ടൊഴിയാതെ
ലാലു റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് റാഞ്ചിയിലും പുരിയിലും ഐആർസിടിസി ഹോട്ടലുകൾ പരിപാലിക്കുന്നതിനുള്ള കരാറുകൾ നൽകിയതിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് 2017 ൽ സിബിഐ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, തേജസ്വി യാദവ് എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് 2020 ഒക്ടോബറിൽ, മുൻ ആർജെഡി നേതാവ് ശക്തി മാലിക് ബിഹാറിലെ പൂർണിയ ജില്ലയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. കൊലപാതകത്തിന് ശേഷം, തേജസ്വി യാദവും സഹോദരൻ തേജ് പ്രതാപ് യാദവും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായും ഭീഷണി മുഴക്കിയിരുന്നതായും ആരോപിച്ച് ശക്തി മാലിക്കിന്റെ കുടുംബം തേജസ്വിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.
പിന്നീട് 2004 നും 2009 നും ഇടയിൽ ലാലു റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ഗ്രൂപ്പ് ഡി റെയിൽവേ ജോലികൾ നൽകിയതിന് പകരമായി ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, തേജസ്വി യാദവ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ ആളുകളിൽ നിന്ന് ഭൂമി കൈക്കലാക്കിയതായി ആരോപിച്ച് 2022 ൽ സിബിഐ പുതിയ കേസ് ഫയൽ ചെയ്തിരുന്നു.
ഒടുവിൽ 2023-ൽ സാമ്പത്തിക കുറ്റവാളികളെ പരിഹസിച്ചുകൊണ്ട്, “ഗുജറാത്തികൾക്ക് മാത്രമേ കൊള്ളക്കാരാകാൻ കഴിയൂ” എന്ന് തേജസ്വി യാദവ് ഒരു പരാമർശം നടത്തിക്കൊണ്ട് വീണ്ടും വിവാദം സൃഷ്ടിച്ചിരുന്നു.
















