ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന് പേരിൽ അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു. സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചിക്കമഗളൂരു ജില്ലയിലെ കൊപ്പ ബസാരിക്കട്ടെയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. 25-കാരിയായ സ്കൂളധ്യാപികയാണ് ക്രൂരതയ്‌ക്ക് ഇരയായത്. അധ്യാപികയുടെ വീടിനടുത്ത് താമസിക്കുന്ന ബന്ധു ഭവിത്തിനെ (30) ജയാപുര പോലീസ് അറസ്റ്റ് ചെയ്തു.
സർക്കാർ സ്കൂളിൽ താത്കാലിക അധ്യാപികയാണ് യുവതി. കഴിഞ്ഞ ദിവസം ജോലികഴിഞ്ഞു വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്.
യുവതിയും കൂലിത്തൊഴിലാളിയായ ഭവിത്തും തമ്മിൽ പരിചയക്കാരായിരുന്നു. ഇയാൾ യുവതിയോട് പ്രണയാഭ്യർഥന നടത്തിയെങ്കിലും താത്പര്യം പ്രകടിപ്പിച്ചില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതി ശിവമോഗ ആശുപത്രിയില്‍ ചികിത്സയിലാണ്.













