ഐക്യരാഷ്‌ട്രസഭ: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികൾ ‘കടുത്ത സമ്മർദ്ദത്തിലാണെന്ന്’ മ്യാൻമറിനെക്കുറിച്ചുള്ള ഒരു യുഎൻ വിദഗ്‌ദ്ധന്റെ റിപ്പോർട്ട് ഭാരതം തള്ളി. ‘അടിസ്ഥാനരഹിതമായ നിരീക്ഷണങ്ങൾ’ എന്ന് ഭാരതം ഇതിനെ വിശേഷിപ്പിച്ചു. ‘മുൻവിധിയോടെയുള്ള, പക്ഷപാതപരമായ ഈ വിശകലനത്തെ ഭാരതം അപലപിച്ചു.
‘എന്റെ രാജ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടിലെ അടിസ്ഥാനരഹിതവും പക്ഷപാതപരവുമായ നിരീക്ഷണങ്ങളോട് ഞാൻ ഗുരുതരമായ എതിർപ്പ് പ്രകടിപ്പിക്കുന്നു. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിലെ നിരപരാധികളായ സിവിലിയൻ ഇരകളെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടിൽ വിദഗ്‌ദ്ധൻ പക്ഷപാതത്തോടെ വർഗീയ കാഴ്ചപ്പാടിലൂടെ സ്വീകരിച്ച സമീപനത്തെ ഞാൻ ശക്തമായി അപലപിക്കുന്നു,’വെന്ന് പാർലമെന്റ് അംഗം ദിലീപ് സൈകിയ പറഞ്ഞു.
യുഎൻ ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ മ്യാൻമറിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള ഭാരത നിലപാട് സൈകിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മ്യാൻമറിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ തോമസ് ആൻഡ്രൂസ്, മ്യാൻമറിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള ിപ്പോർട്ടിൽ നടത്തിയ നിരീക്ഷണങ്ങൾ ഭരതം നിരസിച്ചു.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ പരാമർശിച്ചുകൊണ്ട് ആൻഡ്രൂസിന്റെ റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്: ‘2025 ഏപ്രിലിൽ ജമ്മു കശ്മീരിൽ ഹിന്ദു വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന്, മ്യാൻമറിൽ നിന്നുള്ള ആരും ആക്രമണത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികൾ ഭാരതത്തിൽ കടുത്ത സമ്മർദ്ദത്തിലാണ്’ എന്ന്.
‘സ്‌പെഷ്യൽ റിപ്പോർട്ടറുടെ അത്തരം മുൻവിധിയോടെയുള്ളതും അവ്യക്തവുമായ ‘വിശകലനം’ എന്റെ രാജ്യം നിരസിക്കുന്നു,’ എന്ന് സൈകിയ പറഞ്ഞു.
‘അഭയാർത്ഥികളിൽ ആശങ്കാജനകമായ ഒരു തലത്തിലുള്ള തീവ്രവാദം ഭാരതം കാണുന്നുണ്ടെന്നും, അത് ക്രമസമാധാന നിലയെ ബാധിക്കുമെന്നും’ സൈകിയ വിശദീകരിച്ചു.
‘ലോകത്തിലെ മുസ്ലീം ജനസംഖ്യയുടെ ഏകദേശം 10 ശതമാനത്തോളം വരുന്ന 200 ദശലക്ഷത്തിലധികം മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാ മതങ്ങളിലുമുള്ള ആളുകൾ താമസിക്കുന്ന എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ കാണപ്പെടുന്ന സ്ഥിരീകരിക്കാത്തതും വളച്ചൊടിച്ചതുമായ മാധ്യമ റിപ്പോർട്ടുകളെ ആശ്രയിക്കരുതെന്നും ഞാൻ സ്‌പെഷ്യൽ റിപ്പോർട്ടറോട് അഭ്യർത്ഥിക്കുന്നു,’ സൈകിയ തുടർന്നു.
മ്യാൻമറുമായുള്ള ഇടപെടലിൽ ഭാരതം നിരന്തരം ജനകേന്ദ്രീകൃത സമീപനത്തിന് ഊന്നൽ നൽകിയിട്ടുണ്ടെന്ന് സൈകിയ ചൂണ്ടിക്കാട്ടി.
















