ന്യൂഡൽഹി :മഹർഷി ദയാനന്ദ സരസ്വതി ജിയുടെ 200-ാം ജന്മവാർഷികവും ആര്യസമാജിന്റെ സമൂഹസേവനത്തിന്റെ 150ാം വാർഷികവും അനുസ്മരിക്കുന്ന ‘ജ്ഞാനജ്യോതി ഉത്സവം’ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ആര്യൻ ഉച്ചകോടി 2025-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ഒക്ടോബർ 31-ന് ഉച്ചയ്‌ക്ക് 2.45ന് ന്യൂഡൽഹിയിലെ രോഹിണിയിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും. മഹർഷി ദയാനന്ദിന്റെ പരിഷ്കരണവാദ ആശയങ്ങളും ആര്യസമാജിന്റെ ആഗോള പ്രവർത്തനങ്ങളുമാണ് സമ്മേളനത്തിന്റെ പ്രമേയം.
ഇന്ത്യയിലും വിദേശത്തുമുള്ള ആര്യസമാജ് യൂണിറ്റുകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ആഗോള ഉച്ചകോടി, മഹർഷി ദയാനന്ദിന്റെ ഉപദേശങ്ങളുടെ സർവ്വലൗകിക പ്രസക്തിയെ പ്രതിഫലിപ്പിക്കുന്നതായിരിക്കും.
വിദ്യാഭ്യാസം, സാമൂഹിക പരിഷ്കരണം, ആത്മീയ ഉന്നമനം തുടങ്ങിയ മേഖലകളിൽ ആര്യസമാജ് നടത്തിയ സേവനയാത്രയെ അവതരിപ്പിക്കുന്ന “സേവനത്തിന്റെ 150 സുവർണ്ണ വർഷങ്ങൾ” എന്ന പ്രദർശനവും പരിപാടിയുടെ ഭാഗമായിരിക്കും.
മഹർഷി ദയാനന്ദ സരസ്വതിയുടെ വിദ്യാഭ്യാസ ദർശനത്തെയും പരിഷ്കരണവാദത്തെയും ആദരിക്കുന്നതോടൊപ്പം, വിദ്യാഭ്യാസം, സാമൂഹിക നവീകരണം, രാഷ്‌ട്രനിർമ്മാണം എന്നീ മേഖലകളിലെ ആര്യസമാജിന്റെ സംഭാവനകൾ പ്രദർശിപ്പിക്കുക എന്നതും ഉച്ചകോടിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
അതിനൊപ്പം വേദതത്വങ്ങളെയും സ്വദേശി മൂല്യങ്ങളെയും ആധാരമാക്കി 2047 ലെ വികസിത ഭാരതത്തിന്റെ ദർശനവുമായി ആര്യസമാജ് ചേർന്ന് പ്രവർത്തിക്കാനുള്ള മാർഗരേഖകളും ഉച്ചകോടിയിൽ രൂപപ്പെടും.












