പി. പി. ചെറിയാൻ
ബോസ്റ്റൺ: ഷിക്കാഗോയിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്താൻസാ വിമാനത്തിൽ ഉണ്ടായ കലഹം ബോസ്റ്റണിൽ അടിയന്തര ലാൻഡിംഗിലേക്ക് നയിച്ചു. ഇന്ത്യക്കാരനായ പ്രണീത് കുമാർ ഉസിരിപ്പള്ളി (28) വിമാനയാത്രയ്‌ക്കിടെ രണ്ട് കൗമാരക്കാരെ ലോഹ ഫോർക്ക് ഉപയോഗിച്ച് കുത്തിയതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്.
വിമാനത്തിൽ 17 വയസ്സുള്ള രണ്ടു ബാലന്മാരെയാണ് ഇയാൾ ആക്രമിച്ചതെന്ന് യാത്രക്കാരുടെ മൊഴി. ഒരാളെ തോളിൽ, മറ്റെയാളെ തലയുടെ പിന്നിൽ ഫോർക്ക് കൊണ്ട് കുത്തിയെന്നാണ് ആരോപണം.
സംഭവത്തിന് പിന്നാലെ ഇയാൾ കൈ തോക്കുപോലെ ഉയർത്തി വായിൽ വച്ച് “ട്രിഗർ വലിക്കുന്ന” പോലെ നടിച്ചുവെന്നും, സമീപത്തിരുന്ന ഒരു വനിതാ യാത്രക്കാരിയെയും അടിച്ചുവെന്നും, ഫ്ലൈറ്റ് ക്രൂ അംഗത്തെ അടിക്കാൻ ശ്രമിച്ചതായും സാക്ഷികൾ പറയുന്നു.
ലുഫ്താൻസാ എൽ.എച്ച്-431 എന്ന വിമാനമാണ് സംഭവത്തിനു ശേഷം ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. ബോസ്റ്റണിൽ എത്തിച്ച ഉടൻ ഉസിരിപ്പള്ളിയെ ഫെഡറൽ ഏജൻസികൾ അറസ്റ്റ് ചെയ്തു.
മസാച്യുസെറ്റ്സ് യു.എസ്. അറ്റോർണി ഓഫീസ് പ്രകാരം ഇയാൾക്കെതിരെ വിമാനത്തിൽ അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എഫ്.ബി.ഐയും ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനും (ടിഎസ്എ) സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
പരിക്കേറ്റ ഇരുവരും ബോസ്റ്റണിൽ എത്തിച്ച ഉടൻ ചികിത്സ ലഭിച്ചു. ജീവന് അപകടമില്ലെന്നാണ് റിപ്പോർട്ട്.
ലുഫ്താൻസാ അധികൃതർ സംഭവം ഖേദപൂർവ്വം സ്ഥിരീകരിക്കുകയും, പൈലറ്റിന്റെയും ജീവനക്കാരുടെയും സമയോചിത ഇടപെടലിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
















