ന്യൂദൽഹി: ആഗോള ജിഹാദിന് ആഹ്വാനം ചെയ്ത് സ്ത്രീകളുടെ ഭീകര പോരാളികളെ സജ്ജരാക്കുന്ന ജയ്ഷ് ഇ മൊഹമ്മദിന്റെ വാഗ്ദാനം ഇങ്ങനെ: മരിച്ചാൽ ശവക്കുഴിയിൽനിന്ന് നേരേ സ്വർഗ്ഗത്തിലേക്ക് പോകാം.
ജെയ്‌ഷെയുടെ പുരുഷ മുജാഹിദുകൾ ഈ പുതിയ വനിതാ യൂണിറ്റിനൊപ്പം പ്രവർത്തിക്കുമെന്ന് ജെയ്ഷ് ഇ മൊഹമ്മദ് തലവൻ മസൂദ് അസ്ഹർ ഒരു വീഡിയോ പ്രസംഗത്തിൽ പറയുന്നു. വനിതാ ബ്രിഗേഡ് ‘ലോകമെമ്പാടും ഇസ്ലാം പ്രചരിപ്പിക്കും’ എന്നാണ് പ്രഖ്യാപിക്കുന്നത്.
ആദ്യ വനിതാ വിഭാഗമായ ‘ജമാഅത്ത് ഉൽ മോമിനാത്ത്’ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജെയ്‌ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹർ, ഭീകര സംഘടനാ ഗ്രൂപ്പിന്റെ ബഹാവൽപൂർ ആസ്ഥാനമായ മർകസ് ഉസ്മാൻ ഒ അലിയിൽ ഓഡിയോ സന്ദേശം പുറത്തിറക്കിയത്. 21 മിനിട്ട് നീളുന്ന ശബ്ദ സന്ദേശത്തിൽ പുതിയ യൂണിറ്റിന് കീഴിൽ സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, വിന്യസിക്കുന്നതിനുമുള്ള വിശദമായ പദ്ധതി എന്തൊക്കെയെന്ന് വിശദീകരിക്കുന്നു. സ്ത്രീകളെ എങ്ങനെ റിക്രൂട്ട് ചെയ്യുമെന്നും, പരിശീലിപ്പിക്കുമെന്നും, തന്റെ ദീർഘകാല ‘ആഗോള ജിഹാദ്’ ദൗത്യത്തിൽ സംയോജിപ്പിക്കുമെന്നുമാണ് അസ്ഹർ വിശദീകരിക്കുന്നത്. ഇത് ജെയ്‌ഷെ മൊഹമ്മദ് ദീർഘകാലമായി പുരുഷ ഭീകരരെ പരിശീലിപ്പിക്കുന്ന രീതിയും ഘടനയുംതന്നെയാണ്.
പുരുഷന്മാർക്ക് 15 ദിവസത്തെ ‘ദൗറ ഇ തർബിയാത്ത്’ കോഴ്‌സുണ്ട്. അതുതന്നെ വനിതാ ഭീകരർക്കും. ‘ജമാ അത്ത് ഉൽമൊമിനാത്തിൽ’ ചേരുന്ന സ്ത്രീകൾക്ക് ബഹാവൽപൂരിലെ മർകസ് ഉസ്മാൻ ഒ അലിയിൽ നടക്കുന്ന ‘ദൗറ ഇ തസ്‌കിയ’ എന്ന ഇൻഡക് ഷൻ കോഴ്‌സിലൂടെ പരിശീലനം നൽകുമെന്നാണ് അസർ ശബ്ദസന്ദേശത്തിൽ പ്രഖ്യാപിക്കുന്നു.
രണ്ട് പതിറ്റാണ്ടുകളായി, ജെയ്‌ഷെ മൊഹമ്മദിന്റെ ‘ദൗറ ഇ തർബിയത്ത്’ പുരുഷ റിക്രൂട്ട്‌മെന്റുകൾക്കുള്ള പ്രാഥമിക പ്രബോധന ഘട്ടമാണ്. ഭാരതത്തിനെതിരായ ജിഹാദ് സ്വർഗം ഉറപ്പാക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുന്നതാണിത്. സ്ത്രീകൾക്കും ഇതേ പ്രത്യയശാസ്ത്ര ബോധനം നടത്തും.
ജമാ അത്ത് ഉൽ മൊമിനാത്തിൽ ചേരുന്ന ഏതൊരു സ്ത്രീയും ‘മരണശേഷം അവളുടെ ശവക്കുഴിയിൽ നിന്ന് നേരിട്ട് സ്വർഗത്തിലേക്ക് പോകും’ എന്ന് അസർ തന്റെ പ്രസംഗത്തിൽ വാഗ്ദാനം ചെയ്യുന്നു.
ആദ്യ കോഴ്‌സ് പൂർത്തിയാക്കുന്ന സ്ത്രീകൾ രണ്ടാം ഘട്ടമായ ‘ദൗറ ആയത്ത് ഉൽ നിസ’യിലേക്ക് പ്രവേശിക്കും. അത് ഇസ്ലാമിക ഗ്രന്ഥങ്ങൾ ‘സ്ത്രീകൾക്ക് ജിഹാദ് നടത്താൻ എങ്ങനെ നിർദ്ദേശിക്കുന്നു’ എന്ന് പഠിപ്പിക്കും.
ഭാരതത്തിന്റെ സിന്ദൂർ ഓപ്പറേഷനും സൈന്യത്തിലെ വനിതാ സൈനികൾ ആ ഓപ്പറേഷൻ നടത്തിയതും ഭാരതസൈന്യത്തിലെ വനിതാ സാന്നിദ്ധ്യവുമൊക്കെയാണ് ഈ ഭീകര സംഘടനയെ പ്രകോപിപ്പിച്ചതെന്ന് ഉറപ്പാക്കുന്നതാണ് അസറിന്റെ ശബ്ദസന്ദേശം.
വനിതാ ബ്രിഗേഡ് രൂപീകരണത്തെ ന്യായീകരിച്ചുകൊണ്ട്, അസ്ഹർ പറഞ്ഞതിങ്ങനെ: ‘ജെയ്ഷ് ഇ യുടെ ശത്രുക്കൾ ഹിന്ദു സ്ത്രീകളെ സൈന്യത്തിൽ ഉൾപ്പെടുത്തുകയും ഞങ്ങൾക്കെതിരെ വനിതാ പത്രപ്രവർത്തകരെ സജ്ജമാക്കുകയും ചെയ്തു. അവർക്കെതിരെ മത്സരിക്കാനും പോരാടാനും ഞങ്ങൾ സ്ത്രീകളെ അണിനിരത്തുകയാണ്’ എന്നാണ് വിശദീകരണം.
പാകിസ്ഥാനിലെ എല്ലാ ജില്ലകളിലും ജമാ അത്ത് ഉൽ മോമിനാത്ത് ശാഖകൾ തുറക്കുമെന്നും, ഓരോന്നിനും നേതൃത്വം നൽകുന്നത് പ്രാദേശിക സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഉത്തരവാദിത്വമുള്ള ഒരു ജില്ലാ മുൻതാസിമയാണെന്നും അസ്ഹർ പറയുന്നു. ‘ബ്രിഗേഡിൽ ചേരുന്ന സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരോ അടുത്ത കുടുംബാംഗങ്ങളോ ഒഴികെ ഫോണിലൂടെയോ മെസഞ്ചർ വഴിയോ ബന്ധമില്ലാത്ത പുരുഷന്മാരുമായി സംസാരിക്കരുത്’ എന്ന് അദ്ദേഹം കർശനമായ ആശയവിനിമയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹറായിരിക്കും വനിതാ വിഭാഗത്തിന് നേതൃത്വം നൽകുന്നത്. 2025 മെയ് 7 ന് ഭാരത സൈന്യം ജെയ്ഷ് ഇയുടെ മുൻ താവളമായ മർകസ് സുബ്ഹാനള്ളയിൽ ഓപ്പറേഷൻ സിന്ദൂരിലൂടെ നടത്തിയ ആക്രമണത്തിൽ അവരുടെ ഭർത്താവ് യൂസഫ് അസ്ഹർ എന്ന ഭീകരൻ കൊല്ലപ്പെട്ടിരുന്നു.
‘അദ്ദേഹത്തിന്റെ മറ്റൊരു സഹോദരി സമൈറ അസ്ഹറും പുൽവാമ ആക്രമണകാരിയായ ഉമർ ഫാറൂഖിന്റെ വിധവയായ അഫീറ ഫാറൂഖും നേതൃത്വത്തിന്റെ ഭാഗമാണ്,’ വൃത്തങ്ങൾ സ്ഥിരീകരിച്ചു, ‘സ്ത്രീകളെ പ്രചോദിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി ദിവസേന ഓൺലൈൻ സെഷനുകൾ നടത്തുക എന്നതാണ് അവരുടെ ചുമതല’ എന്ന് കൂട്ടിച്ചേർത്തു.
ഒക്ടോബർ 25 മുതൽ ആഴ്ചയിൽ അഞ്ച് ദിവസം നടത്തിയ ഓൺലൈൻ ക്ലാസുകളുടെ ഇൻസ്ട്രക്ടറായി ഉമ്മെ മസൂദ് (യഥാർത്ഥ പേര് സമൈറ അസ്ഹർ) എന്ന പുതിയ പോസ്റ്ററിൽ ജെയ്‌ഷെ മുഹമ്മദിന്റെ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ജമാഅത്ത്ഉൽമോമിനാത്തിൽ ‘ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ പുരുഷ ബന്ധുക്കളെ കൊലപ്പെടുത്തിയ 4–5 സ്ത്രീകൾ’ ഉൾപ്പെടുന്നുവെന്ന് അസർ വെളിപ്പെടുത്തുന്നു, അവർ ‘ഷോബഇദവത്ത്’ എന്ന കാമ്പെയ്‌നിന് കീഴിൽ പുതിയ റിക്രൂട്ട്‌മെന്റുകൾക്ക് പ്രചോദനം നൽകും.
തന്റെ ‘ഏ മുസൽമാൻ ബെഹ്‌ന’ (ഓ മുസ്ലീം സഹോദരി) എന്ന പുസ്തകം വായിക്കാൻ അദ്ദേഹം വനിതാ കേഡർമാരോട് അഭ്യർത്ഥിക്കുന്നു.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു എന്നത് ശ്രദ്ധേയമാണ്, അതിൽ യൂസഫ് അസ്ഹർ, ജമീൽ അഹമ്മദ്, ഹംസ ജമീൽ, ഹുസൈഫ അസ്ഹർ എന്നിവരും ഉൾപ്പെടുന്നു. തന്റെ മൂത്ത സഹോദരി ഹവ ബീബിയും ഇതേ ആക്രമണത്തിൽ മരിച്ചുവെന്ന് അസ്ഹർ ഇപ്പോൾ അവകാശപ്പെടുന്നു.
ഓഡിയോയിൽ, വികാരഭരിതനായ അസ്ഹർ തന്റെ സഹോദരിയുമായി ഒരു വനിതാ ബ്രിഗേഡ് എന്ന ആശയം അവരുടെ മരണത്തിന് മുമ്പ് സങ്കൽപ്പിച്ചിരുന്നതായി വിവരിക്കുന്നു.
















