ന്യൂദൽഹി: 243 അംഗങ്ങളുള്ള ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ 225 സീറ്റുകള്‍ നേടുമെന്ന് എല്‍ജെപി (രാം വിലാസ് ) നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാന്‍. എന്‍ഡിഎയുടെ ഘടകക്ഷിയാണ് എല്‍ജെപി (രാം വിലാസ്). മുഖ്യമന്ത്രി സ്ഥാനാർത്ഥി ജെഡിയു നേതാവ് നിതീഷ് കുമാറായിരിക്കുമെന്നും ചിരാഗ് പാസ്വാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി എന്‍ഡിഎയ്‌ക്കുള്ളില്‍ വഴക്കുണ്ടെന്ന് തേജസ്വിയുടെ വലിയ നുണ പൊളിഞ്ഞുവീണു.
ഇതിന് മുന്‍പേ മോദിയും സമസ്തപൂരില്‍ നടത്തിയ പ്രചാരണത്തിലാണ് എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാര്‍ തന്നെയെന്ന് പ്രഖ്യാപിച്ചത്. അതിന് തൊട്ടുമുന്‍പ് വരെ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്നും ബിജെപി നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്നും തേജസ്വി യാദവ് പ്രചരിപ്പിച്ചിരുന്നതാണ്. ഇത് ജെഡിയു പ്രവര്‍ത്തകരില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എന്നാല്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്ന സസ്പെന്‍സ് മോദി പൊളിച്ചതോടെ എന്‍ഡിഎ ഒറ്റക്കെട്ടായി മുന്നോട്ട് കുതിക്കുകയാണ്.
മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടരുമെന്നും മുഖ്യമന്ത്രി ആര് എന്നതിൽ ഒരു തർക്കവുമില്ലെന്നും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ പറഞ്ഞതോടെ എന്‍ഡിഎയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. എല്‍ജെപി (രാം വിലാസ് ) ആകെ 29 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഈ 29 സീറ്റുകളിലും എൽജെപി വിജയിക്കുമെന്നും ചിരാഗ് പസ്വാന്‍ ഒരു ടിവി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. . 225 സീറ്റിൽ വിജയിച്ച് എൻഡിഎ സംസ്ഥാനത്ത് തുടർ ഭരണം നേടുമെന്നും വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് എൻഡിഎയുടെ പ്രചാരണമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
ആർജെഡി നേതാവും ഇൻഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവിന്‍റേത് വ്യാജ വാഗ്ദാനങ്ങളാണെന്ന് പാസ്വാൻ ആരോപിച്ചു. അധികാരത്തിൽ എത്താൻ കഴിയാത്തവർക്ക് എന്തും പറയാം. പാർലമെന്‍റ് പാസാക്കിയ വഖഫ് നിയമം തേജസ്വിക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും. വഖഫ് നിയമത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഒരു വീട്ടിൽ ഒരു സർക്കാർ ജോലി എന്ന തേജസ്വിയുടെ വാഗ്ദാനം പൊള്ളത്തരമാണ്. അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എന്ന് കൂടി തേജസ്വി പറയണമെന്ന് പാസ്വാൻ ചോദിച്ചു.
243 പേരുളള ബീഹാര്‍ നിയമസഭയില്‍ ഇപ്പോള്‍ 131 സീറ്റുകളാണ് എന്‍ഡിഎക്കുള്ളത്. ബിജെപി (80), ജെഡിയു (45), എച്ച് എഎം (എസ് ) 4, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് ഭരണപക്ഷത്തെ എംഎല്‍എമാര്‍. ഇന്ത്യാ ബ്ലോക്കിന് 111 എംഎല്‍എമാരുണ്ട്. ആര്‍ജെഡി (77), കോണ്‍ഗ്രസ് 19, സിപിഐ (എംഎല്‍) 11, സിപിഎം2, സിപിഐ2 എന്നിങ്ങനെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍.
















