പട്ന : ബീഹാറിലെ ദര്‍ഭംഗയില്‍ ഒക്ടോബര്‍ 29 ചൊവ്വാഴ്ച പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു:”ഇതാ ഞങ്ങള്‍ ആലിനഗറില്‍ മത്സരിക്കാന്‍ അയക്കുന്നത് 25കാരിയായ പെണ്‍കുട്ടിയെ ആണ്. മൈഥിലി താക്കൂറിനെ. യാതൊരു രാഷ്‌ട്രീയപാരമ്പര്യവുമില്ലാത്ത കുടുംബത്തിലെ പെണ്‍കുട്ടി. ഇവള്‍ മിഥിലയുടെ അഭിമാനമായി ജയിച്ച് കയറി വരും”.
ദര്‍ഭംഗ ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലമാണ് ആലിനഗര്‍.
ആലിനഗര്‍, തര്‍ദി, മോടിപൂര്‍ പഞ്ചായത്ത്, അന്തൂര്‍ പഞ്ചായത്ത്, ഘനശ്യാംപൂര്‍ എന്നീ മേഖലകള്‍ ഉള്‍പ്പെട്ടതാണ് ആലിനഗര്‍ നിയമസഭാമണ്ഡലം. ബ്രാഹ്മണര്‍, യാദവര്‍, മുസ്ലിങ്ങള്‍ എന്നീ സമുദായങ്ങളാണ് ഈ മേഖലയിലെ പ്രധാന വോട്ടര്‍മാര്‍.
മൈഥിലി താക്കൂറും ബിനോദ് മിശ്രയും ഏറ്റുമുട്ടുമ്പോള്‍…
2020ല്‍ വികാസ് ശീല്‍ പാര്‍ട്ടിക്ക് (വിഐപി) വേണ്ടി മത്സരിച്ച മിശ്രിലാല്‍ യാദവ് 4000 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് ആലി നഗര്‍. മിശ്രിലാല്‍ യാദവ് 61082 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളി ആര്‍ജെഡിയുടെ ബിനോദ് മിശ്ര 57981 വോട്ടുകളും നേടി. അന്ന് വികാസ് ശീല്‍ പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായിരുന്നു.എന്നാല്‍ 2025ല്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ വികാസ് ശീല്‍ പാര്‍ട്ടി തേജസ്വി യാദവിനും രാഹുല്‍ ഗാന്ധിക്കും ഒപ്പമാണ്. പക്ഷെ വിഐപിയും ആര്‍ജെഡിയും തമ്മില്‍ ചില ഉരസലുകള്‍ നടക്കുന്നതിനാല്‍ മുഴുവന്‍ വിഐപി പാര്‍ട്ടി വോട്ടുകളും ആര്‍ജെഡിയ്‌ക്ക് ലഭിക്കുമോ എന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. 2020ല്‍ വിഐപി സ്ഥാനാര്‍ത്ഥിയായ മിശ്രിലാല്‍ യാദവ് 38.6 ശതമാനം വോട്ട് പിടിച്ചപ്പോള്‍ ആര്‍ജെഡി 36.6 ശതമാനം വോട്ട് നേടി.
ഇവിടെ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന മൈഥിലി താക്കൂറിനെതിരായ പ്രധാനസ്ഥാനാര്‍ത്ഥി ആര്‍ജെഡിയുടെ വിനോദ് മിശ്രയാണ്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് വേണ്ടി മത്സരിച്ച് തോറ്റ വ്യക്തിയാണ്. അന്ന് വെറും 4000 വോട്ടുകള്‍ക്കേ തോറ്റിരുന്നുള്ളൂ. എന്നതിനാല്‍ ഇക്കുറി മൈഥിലി താക്കൂറും വിനോദ് മിശ്രയും തമ്മിലുള്ള പോര് കടുത്തതാകും. ആം ആദ്മിക്ക് വേണ്ടി രാജിപല്‍ ജായും ജെഎസ് പിയ്‌ക്ക് വേണ്ടി ബിപ്ലവ് ചൗധരിയും മത്സരിക്കുന്നു. എസ് ഡിപിഐയ്‌ക്കും ഇവിടെ സ്ഥാനാര്‍ത്ഥിയുണ്ട്. നൂറുദ്ദീന്‍ സംഗി. പക്ഷെ മൈഥിലി താക്കൂറിന് അനുകൂലമായ ഒരു ഘടകം അന്തരിച്ച രാം വിലാസ് പാസ്വാന്റെ എല്‍ജെപി എന്ന പാര്‍ട്ടിയുടെ സ്വാധീനമാണ്. 2020ല്‍ എല്‍ജെപി ഇവിടെ മത്സരിച്ചിരുന്നു. അന്ന് എല്‍ജെപി സ്ഥാനാര്‍ത്ഥി രാജ് കുമാര്‍ ജാ ഏകദേശം 8,850 വോട്ടുകള്‍ നേടിയിരുന്നു. ഇക്കുറി എല്‍ജെപി ബിജെപിയ്‌ക്കൊപ്പമാണ്. .
മൈഥിലി താക്കൂറിന്റെ ബീഹാറിലേക്കുള്ള മടങ്ങിവരവ് ഒരു വലിയ പകരം വീട്ടലിന്റെ കഥ കൂടിയാണ്. ലാലു പ്രസാദ് യാദവ് എന്ന ബീഹാറിനെ കട്ടുമുടിപ്പിച്ച നേതാവിനെതിരായ ഒരു ബീഹാര്‍ പെണ്‍കുട്ടിയുടെ പ്രതികാരം. അതേക്കുറിച്ച് ബിജെപി നേതാവ് വിനോദ് താവ്‌ഡെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് ഇതായിരുന്നു: “1995-ൽ ലാലു അധികാരത്തിൽ വന്നതിനുശേഷം ബിഹാർ വിട്ടുപോയ കുടുംബം, ആ കുടുംബത്തിന്റെ മകൾ, പ്രശസ്ത ഗായിക മൈഥിലി താക്കൂര്‍, ബിഹാറിലെ മാറ്റങ്ങളുടെ വേഗത കണ്ട് സംസ്ഥാനത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു.”
പ്രശസ്ത ഭോജ്പുരി ഗായികയാണ് മൈഥിലി താക്കൂര്‍. ബീഹാറിലും ഉത്തര്‍പ്രദേശിലും പ്രചാരത്തിലുള്ള ഭാഷയാണ് ഭോജ് പുരി. ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ പാരമ്പര്യമുള്ള നാടന്‍ ഗാനങ്ങളാണ് ഭോജപുരി ഗാനങ്ങള്‍. ബീഹാറിലും ഉത്തര്‍പ്രദേശിലും സുപ്രസിദ്ധയാണ് ഈ ഭോജ് പുരി ഗായിക. കനലുകളിലൂടെ നടന്ന് ഭോജ് പുരി ഗാനങ്ങള്‍ ആലപിച്ച് കോടികള്‍ ഉണ്ടാക്കി കുടുംബത്തിന്റെ ദാരിദ്ര്യവും തീര്‍ത്തവളാണ്. 2025ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബീഹാറിന്റെ മകളായി എത്തിയിരിക്കുകയാണ് ഈ 25 കാരി.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ മൈഥിലി താക്കൂറിനെപ്പോലെ ജനപ്രിയമായ മുഖം ബിജെപിയില്‍ എത്തുന്നതോടെ യുവാക്കള്‍ക്കിടയില്‍ എന്‍ഡിഎ തരംഗം ശക്തമാകുകയാണ്. സീറ്റുകള്‍ തര്‍ക്കമില്ലാതെ മൂന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ വീതിച്ചെടുക്കുക വഴി എന്‍ഡിഎ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാഘട്ബന്ധനേക്കാള്‍ മുന്നില്‍ കുതിക്കുകയാണ്. യുവാക്കളാണ് ബീഹാറിന്റെ കരുത്ത്. യുവവോട്ടുകള്‍ ആകര്‍ഷിക്കാന്‍ മൈഥിലി താക്കൂറിന്റെ വരവ് ബിജെപിയ്‌ക്ക് ഗുണം ചെയ്യും.
അയോധ്യ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ പാടിയ രാമായണത്തിലെ ശബരിയെക്കുറിച്ച് മൈഥിലി താക്കൂര്‍ ആലപിച്ച ഗാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. 2024ലേ മോദി മൈഥിലി താക്കൂറിന്റെ രാഷ്‌ട്രീയസാധ്യത തിരിച്ചറിഞ്ഞിരുന്നു. അന്ന് ദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ മോദി പറഞ്ഞു:”ആളുകള്‍ എന്റെ പ്രസംഗം കേട്ട് മടുത്തു. നീ ഒരു പാട്ട് പാടാമോ?”. ഇത് കേട്ട ഉടനെ അന്ന് 24കാരിയായ മൈഥിലി താക്കൂര്‍ ഒരു ഭോജ്പുരി ഗാനം ആലപിച്ചു. അത് മൈഥിലിയുടെ രാഷ്‌ട്രീയത്തിലേക്കുള്ള ചുവടുവെയ്‌പായിരുന്നു.
















