ധാക്ക: ഉടൻ തെരഞ്ഞെടുപ്പിലൂടെ പുതയ ജനാധിപത്യ സർക്കാർ വരുന്നുവെന്ന് പ്രഖ്യാപിച്ച ബംഗ്ലാദേശ് പാകിസ്ഥാൻ ഭീകരവാദ നിയന്ത്രണത്തിലേക്ക് പൂർണമായും പോകുന്നോ? ഭാരത സർക്കാരിന്റെ ഇന്റലിജൻസ് വിഭാഗം ശേഖരിച്ച വിവരങ്ങൾ പ്രകാരം അങ്ങനെയാണ് വിലയിരുത്തപ്പെടുന്നത്.
പാകിസ്ഥാന്റെ ഔദ്യോഗിക രഹസ്യ സംഘടനയായ ഐഎസ്‌ഐ ബംഗ്ലാദേശിൽ പിടിമുറുക്കിക്കഴിഞ്ഞു. ഐഎസ്‌ഐയുടെ ഒരു ഔദ്യോഗിക കേന്ദ്രം ധാക്കയിലെ പാക് ഹൈക്കമ്മീഷണർ ഓഫീസിൽ തുറന്നു. മുമ്പ് രഹസ്യമായുണ്ടായിരുന്ന പ്രവർത്തനം ഇപ്പോൾ ഔദേ്യാഗികമായി. ബംഗ്ലാദേശിലെ താൽക്കാലിക പ്രധാനമന്ത്രി യൂനുസ് അഹമ്മദ് പല വിദേശശക്തികളുടെയും കളിപ്പാവയായാണ് അധികാരത്തിൽ കയറിയതെങ്കിലും ഇപ്പോൾ അധികവും പാകിസ്ഥാൻ നിയന്ത്രണത്തിലാണ്.
പാകിസ്ഥാന്റെ ഐഎസ്‌ഐ അവിടത്തെ ഔദ്യോഗിക ചാര സംഘടയാണെങ്കിലും പാകിസ്ഥാൻ സൈന്യത്തിൽ ഒരു വിഭാഗത്തിന്റെയും പാകിസ്ഥാൻ ആസ്ഥാനമാക്കിയിട്ടുള്ള ഭീകര സംഘടനകളുടെയും പിന്തുണയോടെയും സഹകരണത്തോടെയുമാണ് പ്രവർത്തിക്കുന്നത്. പാക്് സൈനിക നേതൃത്വം എക്കാലത്തും ഐഎസ്‌ഐയുടെ സഹായത്തോടെ പാകിസ്ഥാൻ രാഷ്‌ട്രീയത്തിൽ ഇടപെടുകയും കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ പട്ടാള അട്ടിമറികൾക്ക് പിന്നിൽ ഐഎസ്‌ഐയുടെ പങ്ക് വലുതാണ്. ഇപ്പോൾ സൈനിക മേധാവികൾ അടിക്കടി ബംഗ്ലാദേശ് സന്ദർശിക്കുന്നതും പ്രധാനമന്ത്രി യൂനുസുമായി ചർച്ചകൾ നടത്തുന്നതുമെല്ലാം ബംഗ്ലാദേശിൽ പാകിസ്ഥാൻ പിടിമുറുക്കിയെന്നതിന് തെളിവാണ്.
പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ഇന്റലിജൻസ്, പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിലൈ പ്രധാന നടപടിയായാണ് ധാക്കയിലെ ഹൈക്കമ്മീഷനിൽ ഇസ്ലാമാബാദ് ഒരു പ്രത്യേക ഇന്റർ- സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) സെൽ സ്ഥാപിച്ചത്.
പാകിസ്ഥാൻ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്സി) ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസ ബംഗ്ലാദേശിലേക്ക് നടത്തിയ നാല് ദിവസത്തെ സന്ദർശനത്തെ തുടർന്നാണ് ഈ നീക്കം. ഈ നടപടിക്ക് താൽക്കാലിക പ്രധാനമന്ത്രി മുഹമ്മദ് യൂനുസ്,കരസേന, നാവികസേന, വ്യോമസേന മേധാവികൾ ഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത സൈനിക നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാവ് വിവരം.
പാക് സന്ദർശനത്തിൽ ജനറൽ മിർസയോടൊപ്പം എട്ട് പ്രധാനികൾ ഉണ്ടായിരുന്നു. അതിൽ മുതിർന്ന ഐഎസ്‌ഐ ഉദ്യോഗസ്ഥർ, ഒരു മേജർ ജനറൽ, പാകിസ്ഥാന്റെ വ്യോമസേന, നാവികസേന എന്നിവയുടെ പ്രതിനിധികൾ എന്നിവരും ഉൾപ്പെട്ടിരുന്നു.
ബംഗ്ലാദേശിലെ നാഷണൽ സെക്യൂരിറ്റി ഇന്റലിജൻസ് (എൻഎസ്‌ഐ), ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോഴ്സ് ഇന്റലിജൻസ് (ഡിജിഎഫ്‌ഐ) എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രതിനിധി സംഘം പലവട്ടം ചർച്ചകൾ നടത്തി.
ഭാരതത്തിന്റെ കിഴക്കൻ ഭാഗത്തെ വ്യോമാതിർത്തിയും ബംഗാൾ ഉൾക്കടലും നിരീക്ഷിക്കുന്നതിന് ലക്ഷ്യമിട്ട് സംയുക്ത ഇന്റലിജൻസ് പങ്കിടൽ, സഹകരണ സംവിധാനം സ്ഥാപിക്കാൻ പാക്-ബംഗ്ലാ ധാരണയായി. ഇതു പ്രകാരം, ധാക്കയിലെ ഹൈക്കമ്മീഷനിൽ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ബംഗ്ലാദേശ് പാകിസ്ഥാന് അനുമതി നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഒരു ബ്രിഗേഡിയർ, രണ്ട് കേണലുകൾ, നാല് മേജർമാർ, പാകിസ്ഥാന്റെ വ്യോമസേനയിൽ നിന്നും നാവികസേനയിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരായിരിക്കും ഈ സംവിധാനത്തിൽ.
പരിശീലന പരിപാടികൾ, കാലാൾപ്പട, പീരങ്കി സംവിധാനങ്ങൾ എന്നിവയുടെ വിതരണം, സംയുക്ത നാവിക, വ്യോമസേനാ അഭ്യാസങ്ങൾ എന്നിവയുൾപ്പെടെ നിരവധി സൈനിക, സാങ്കേതിക സഹായം പാകിസ്ഥാൻ ബംഗ്ലാദേശിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജെഎഫ്-17 തണ്ടർ യുദ്ധവിമാനങ്ങളിലും ഫത്താ-സീരീസ് റോക്കറ്റ് സംവിധാനങ്ങളിലും ധാക്ക പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.
ജനറൽ മിർസയുടെ ധാക്ക പര്യടനത്തിനിടെ ചർച്ച ചെയ്ത നിരവധി ധാരണാപത്രങ്ങളും (എംഒയു) പ്രതിരോധ സംഭരണ കരാറുകളും അന്തിമമാക്കുന്നതിനായി ഒരു ഉന്നതതല ബംഗ്ലാദേശ് സൈനിക പ്രതിനിധി സംഘം ഉടൻ പാകിസ്ഥാൻ സന്ദർശിക്കുമെന്നാണ് അറിയുന്നത്.
















