റിയോ ഡി ജനീറോ : ബ്രസീൽ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ മയക്കുമരുന്ന് കടത്ത് സംഘത്തിനെതിരെ നടന്ന പോലീസ് ഓപ്പറേഷനിൽ കുറഞ്ഞത് 64 പേർ മരിച്ചു. ചൊവ്വാഴ്ചയാണ് റിയോ ഡി ജനീറോയിൽ മയക്കുമരുന്ന് കടത്ത് സംഘത്തിനെതിരെ ഏകദേശം 2,500 പോലീസും സൈനികരും ഉൾപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ 81 പ്രതികളെയും അറസ്റ്റ് ചെയ്തു.
റെയ്ഡിനിടെ പോലീസും കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളും തമ്മിലുള്ള വെടിവയ്‌പ്പിലാണ് 64 പേർ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മരിച്ചവരിൽ നാല് പോലീസുകാരും ഉൾപ്പെടുന്നു. ഒരു വർഷത്തിലേറെയായി ആസൂത്രണം ചെയ്ത ഈ ഓപ്പറേഷനാണ് നടപ്പിലാക്കിയതെന്ന് സർക്കാർ വ്യക്തമാക്കി. അതേ സമയം ഓപ്പറേഷൻ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടാതെ ഓപ്പറേഷനിൽ കുറഞ്ഞത് 42 റൈഫിളുകളെങ്കിലും അധികൃതർ പിടിച്ചെടുത്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് പറയുന്നതനുസരിച്ച് ഓപ്പറേഷനിൽ നിരവധി ഗുണ്ടാ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ സുരക്ഷാ സേന വളഞ്ഞു, അകത്തുകടന്നപ്പോൾ വെടിവയ്‌പ്പ് ഉണ്ടായിയെന്നാണ്. പോലീസിനെ ലക്ഷ്യം വയ്‌ക്കാൻ ഗുണ്ടാസംഘാംഗങ്ങൾ ഡ്രോണുകൾ ഉപയോഗിച്ചെന്നും റിപ്പോർട്ടുണ്ട്. പോലീസ് നടപടിയെ റിയോ ഡി ജനീറോ ഗവർണർ ക്ലോഡിയോ കാസ്ട്രോ പ്രശംസിച്ചു.















