ന്യൂഡൽഹി: (29-10-2025)- കർഷകരുടെ അഭിവൃദ്ധിക്കായി ഉള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ കേരളത്തിൽ ഗൗരവമായ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്. സംസ്ഥാനത്ത് 7,694 കർഷക കുടുംബങ്ങളിൽ ഭർത്താവും ഭാര്യയും ഇരുവരും പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റി എന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ, പ്രായപൂർത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉൾപ്പെടെ 33 പേർക്കും അനർഹരായിട്ടും പണം ലഭിച്ചതായും റിപ്പോർട്ടുണ്ട്. സംസ്ഥാന സർക്കാർ കേന്ദ്ര കൃഷിമന്ത്രാലയത്തെ അറിയിച്ചതാണ് ഇക്കാര്യം.
യോഗ്യരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം മൂന്ന് ഘട്ടങ്ങളായി നേരിട്ട് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതിയാണ് പിഎം കിസാൻ പദ്ധതി. ചെറുകിട കർഷകരെ സഹായിക്കുന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചത്. എന്നാൽ, പദ്ധതിയിൽ ക്രമക്കേടുകൾ നടന്നെന്ന വെളിപ്പെടുത്തൽ ഇപ്പോൾ വിവാദങ്ങൾക്കിടയാക്കുകയാണ്. ആധാർ അടിസ്ഥാനമാക്കിയല്ലാതെ, അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റു പ്രാദേശിക സംവിധാനങ്ങളിലൂടെയുമാണ് പിഎം കിസാൻ പദ്ധതിയുടെ തുടക്കത്തിൽ വിവരശേഖരണം നടന്നത്. ഇതാണ് ഇത്തരം ക്രമക്കേടുകൾക്ക് കാരണമായതെന്നതാണ് വിശദീകരണം.
ക്രമക്കേട് കണ്ടെത്തിയ ഉടൻ അനർഹരായവർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും, ലഭിച്ച തുക തിരിച്ചുപിടിച്ച് കേന്ദ്രത്തിലേക്ക് കൈമാറാനുള്ള നടപടികളും ആരംഭിച്ചതായി സംസ്ഥാന കൃഷിവകുപ്പ് വ്യക്തമാക്കി.കേന്ദ്ര കൃഷിമന്ത്രാലയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും പിഎം കിസാൻ പദ്ധതിയുടെ പ്രയോജനാർത്ഥികളുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ആ പരിശോധനയിൽ രാജ്യത്തുടനീളം 29.13 ലക്ഷം അക്കൗണ്ടുകളിൽ ഒരേ കുടുംബത്തിലെ ഒന്നിലധികം പേർ ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി കേന്ദ്രം അറിയിച്ചു.
















