മോസ്കോ : യുഎസ് ഉപരോധങ്ങൾക്കിടയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജ്ജ വ്യാപാരം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചർച്ചകൾ സജീവം. ഇന്ത്യയിലേക്കുള്ള ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (എൽഎൻജി) കൽക്കരിയുടെയും വിതരണം കൂടുതൽ ത്വരിതപ്പെടുത്താൻ കഴിയുമെന്ന് റഷ്യ അറിയിച്ചു. ഇന്ത്യ തങ്ങളുടെ ഊർജ്ജ മിശ്രിതത്തിൽ വാതകത്തിന്റെ വിഹിതം 15 ശതമാനമായി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ റഷ്യ അതിന് തയ്യാറാണെന്ന് റഷ്യൻ ഊർജ്ജ മന്ത്രി സെർജി സിവിലേവ് വ്യക്തമാക്കി.
നിലവിൽ റഷ്യ എല്ലാ വർഷവും ഏകദേശം മൂന്ന് ദശലക്ഷം ടൺ എൽഎൻജി ഇന്ത്യയിലേക്ക് അയയ്‌ക്കുന്നു. ഇനി ഈ കണക്ക് വീണ്ടും ഉയർന്നേക്കാം. റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടും ഇതെല്ലാം സജീവമായി പ്രവർത്തിക്കുന്നു. റഷ്യയുടെ ഇന്ധന, ഊർജ്ജ മേഖലയിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയായി തുടരുകയാണ്.
നിലവിലുള്ള പദ്ധതികളിൽ നിന്ന് ഇന്ത്യയിലേക്കുള്ള എൽഎൻജി വിതരണം വർദ്ധിപ്പിക്കാൻ റഷ്യ തയ്യാറാണെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗ്യാസ് വിതരണങ്ങൾ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ ഗ്യാസ് മേഖലയിൽ ഇരു രാജ്യങ്ങളും സഹകരണം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ജൂലൈയിൽ റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞിരുന്നു.
ഇതിനു പുറമെ കൽക്കരി ആവശ്യകതയിൽ റഷ്യ ഇന്ത്യയ്‌ക്ക് മുൻഗണന നൽകുന്നുണ്ട്. റഷ്യയുടെ കൽക്കരി വാങ്ങുന്നവരിലെ പ്രധാന രാജ്യങ്ങളിലെന്നാണ് ഇന്ത്യ. 2035 ആകുമ്പോഴേക്കും കൽക്കരി കയറ്റുമതി 40 ദശലക്ഷം ടണ്ണായി ഉയർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് ഊർജ്ജ മന്ത്രി സെർജി സിവിലേവ് പറഞ്ഞു. 2024 ൽ റഷ്യയുടെ എണ്ണ കയറ്റുമതിയുടെ ഒരു പ്രധാന പങ്ക് ഇന്ത്യയ്‌ക്കായിരുന്നുവെന്നും, ഈ വർഷവും സമാനമായ ഒരു പ്രവണത പ്രതീക്ഷിക്കുന്നുണ്ടെന്നും സിവിലേവ് കൂട്ടിച്ചേർത്തു.
















