ന്യൂദൽഹി: ധാക്ക സന്ദർശിച്ച പാകിസ്ഥാന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർപേഴ്സൺ ജനറൽ സാഹിർ ഷംഷാദ് മിർസയ്‌ക്ക് ബംഗ്ലാദേശ് താൽക്കാലിക പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് സമ്മാനിച്ച ഭൂപടത്തിൽ ഭാരതത്തിന്റെ അസമും അരുണാചൽ പ്രദേശും ബംഗ്ലാദേശിന്റേതായി ചിത്രീകരിച്ചിരിക്കുന്നു. ഇത് പുതിയ വിവാദത്തിന് കാരണമായി.
‘ആർട്ട് ഓഫ് ട്രയംഫ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് അസം, അരുണാചൽ പ്രദേശ് എന്നിവയുൾപ്പെടെ ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിന്റെ ഭാഗമായി ചിത്രീകരിക്കുന്നത്.
ഈ നീക്കം സോഷ്യൽ മീഡിയയിൽ രോഷത്തിന് കാരണമാവുകയും ഭാരതത്തലിലേയും ബംഗ്ലാദേശിലെയും രാഷ്‌ട്രീയ നിരീക്ഷകരുടെ വിമർശനത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
അയൽരാജ്യങ്ങൾക്കിടയിൽ നയതന്ത്ര മേഖലയിൽ പുതിയ വിഷയം ഉണ്ടാക്കുകയാണെന്ന വീക്ഷണമാണ് ബംഗ്ലാദേശിലെ രാഷ്‌ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. യൂനുസ് ഭാരത വിരുദ്ധ പ്രചാരണം പ്രോത്സാഹിപ്പിക്കുകയും ‘ഗ്രേറ്റർ ബംഗ്ലാദേശ്’ എന്ന തീവ്രവാദ ആഖ്യാനത്തെ അംഗീകരിക്കുകയും ചെയ്തുവെന്ന് പലരും ആരോപിച്ചു.
‘ഗ്രേറ്റർ ബംഗ്ലാദേശ്’ ഭൂപടം പ്രാദേശിക സംഘർഷങ്ങൾക്ക് ഇന്ധനമാകുന്നു
പുസ്തകത്തിന്റെ കവറിലെ വിവാദ ഭൂപടം, ‘ഗ്രേറ്റർ ബംഗ്ലാദേശ്’ സൃഷ്ടിക്കണമെന്ന് വാദിക്കുന്ന ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ പ്രചരിപ്പിച്ചതിനെ പ്രതിഫലിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട് – ബംഗ്ലാദേശ് ഭാതരത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തേക്ക് വ്യാപിക്കുക എന്ന ആശയത്തെ പിന്തുണക്കുന്ന തീവ്രവാദക്കാർക്ക് യൂനുസ് പരസ്യ പിന്തുണ നൽകുന്നുവെന്നാണ് വിമർശനം.
















