ബെട്ടിയ: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം മുറുകുമ്പോൾ, പഴയ ‘കാട്ടുനീതി ഭരണം’ ഓർമ്മിപ്പിച്ച് ക്രിമിനലുകൾ ഇറങ്ങുന്നു. ബിജെപിയുടെ ലോക്‌സഭാ എംപിയും ചീഫ് വിപ്പുമായ സഞ്ജയ് ജയ്സ്വാളിന് മകനെ കൊല്ലാതിരിക്കാൻ 10 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചു. ആവശ്യം നിറവേറ്റിയില്ലെങ്കിൽ മകനെ കൊല്ലുമെന്ന് ഭീഷണി. എംപി സംഭവം പോലീസിനെ അറിയിച്ചു.
ജയ്സ്വാളിന് വെള്ളിയാഴ്ചയാണ് ഫോൺവിളിവന്നത്.
‘വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തനിക്ക് ലഭിച്ച രണ്ട് ഫോൺ വിളികളെക്കുറിച്ച് എംപി ഇന്നലെ പോലീസിനെ അറിയിച്ചു. ആദ്യവിളി വന്നുകഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കുള്ളിൽ അടുത്ത വിളി വന്നു. വിളിച്ചയാൾ 10 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു, ഇല്ലെങ്കിൽ അവർ എന്റെ മകനെ കൊല്ലും എന്നറിയിച്ചു,” എംപി ജയ്‌സ്വാൾ വിശദീകരിച്ചു.
‘ടൗൺ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, വിളിച്ചയാളെ ഞങ്ങൾ പിന്തുടരുകയാണ്, എന്ന് പോലീസ് പറഞ്ഞു.
അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, വ്യക്തിയെക്കുറിച്ച് ഏറെക്കുറേ സ്ഥിരീകരണം ഉണ്ടായിട്ടുണ്ടെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
വിളിച്ചയാൾക്ക് ഒരു ക്രിമിനൽ സംഘവുമായി ബന്ധമുണ്ടെന്നാണ് മനസ്സിലാകുന്നത്. രാഷ്‌ട്രീയ വൈരാഗ്യമാകാം ഇതിന്് പിന്നിലെന്ന് സൂചനകളൊന്നുമില്ലെന്നും പോലീസ് പറഞ്ഞു.
സഞ്ജയ് ജയ്സ്വാൾ ബിഹാറിൽ നിന്നുള്ള ബിജെപിയുടെ ഒരു പ്രമുഖ നേതാവാണ്, പാർലമെന്റ് അംഗം (എംപി) എന്ന നിലയിൽ പശ്ചിമ ചമ്പാരൻ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ബീഹാർ ബിജെപി മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
















