റായ്‌പുർ : ഛത്തീസ്ഗഢിൽ നക്സലൈറ്റുകൾ തുടർച്ചയായി കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച ബസ്തർ ഡിവിഷനിലെ കാങ്കർ ജില്ലയിൽ 21 മാവോയിസ്റ്റുകൾ അക്രമത്തിന്റെ പാത ഉപേക്ഷിച്ച് കീഴടങ്ങി. അവരിൽ 13 സ്ത്രീകളും ഉൾപ്പെടുന്നു. ഇവരെല്ലാം കേശ്കൽ ഡിവിഷനിലെ നോർത്ത് സബ്-സോണൽ ബ്യൂറോയുടെ ഭാഗമായിരുന്നു.
സംസ്ഥാന സർക്കാരിന്റെ ‘പുനഃ മാർഗം: പുനരധിവാസത്തിലൂടെ പുനഃസംയോജനം’ പദ്ധതി പ്രകാരമാണ് കീഴടങ്ങൽ. കേശ്കലിലും സൗത്ത് ബസ്തറിലും ഇപ്പോൾ അധികം മാവോയിസ്റ്റ് ഗ്രൂപ്പുകളൊന്നും അവശേഷിക്കുന്നില്ല, അതിനാൽ ശേഷിക്കുന്ന ആളുകളും കീഴടങ്ങണം, അല്ലാത്തപക്ഷം അവരെ ഏറ്റുമുട്ടലുകളിൽ ഇല്ലാതാക്കും എന്ന പോലീസിന്റെ മുന്നറിയിപ്പ് വളരെ വ്യക്തമാണ്. ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് ഇവരുടെ കീഴടങ്ങൽ.
അതേ സമയം കീഴടങ്ങിയ നക്സലൈറ്റുകളുടെ സംഘത്തിൽ നിരവധി മുതിർന്ന നേതാക്കൾ ഉൾപ്പെടുന്നുണ്ട്. ഡിവിഷൻ കമ്മിറ്റി സെക്രട്ടറി മുകേഷായിരുന്നു പ്രധാനി. ഇയാൾക്കൊപ്പം നാല് ഡിവിഷൻ കമ്മിറ്റി അംഗങ്ങൾ (ഡിവിസിഎം), ഒമ്പത് ഏരിയ കമ്മിറ്റി അംഗങ്ങൾ (എസിഎം), എട്ട് പാർട്ടി അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു. അവർ കുമാരി, കിസ്കോഡ ഏരിയ കമ്മിറ്റികളിൽ നിന്നുള്ളവരായിരുന്നു. വടക്കൻ ബസ്തറിലെ വനങ്ങളിൽ അവർ സജീവമായിരുന്നു.
കീഴടങ്ങുന്ന സമയത്ത് അവർ നിരവധി ആയുധങ്ങളും കൈമാറി. ഇതിൽ മൂന്ന് എകെ-47 റൈഫിളുകൾ, നാല് എസ്എൽആറുകൾ, രണ്ട് ഇൻസാസ് റൈഫിളുകൾ, ആറ് .303 റൈഫിളുകൾ, രണ്ട് സിംഗിൾ-ഷോട്ട് റൈഫിളുകൾ, ഒരു ബിജിഎൽ ലോഞ്ചർ എന്നിവയുൾപ്പെടെ ആകെ 18 ആയുധങ്ങൾ ഉൾപ്പെടുന്നു.
അടുത്തിടെ ജഗദൽപൂരിൽ, കേന്ദ്ര കമ്മിറ്റി അംഗം രൂപേഷ് ഉൾപ്പെടെ 210 മാവോയിസ്റ്റുകൾ കീഴടങ്ങുകയും 153 ആയുധങ്ങളും കൈമാറിയിരുന്നു. 2023 ഡിസംബർ മുതൽ 2,100-ലധികം മാവോയിസ്റ്റുകൾ കീഴടങ്ങിയിട്ടുണ്ട്. ബസ്തറിലെ ഒരു നീണ്ട കലാപത്തിന്റെ അവസാന ഘട്ടം എന്നാണ് ഉദ്യോഗസ്ഥർ ഇതിനെ വിളിക്കുന്നത്. 2026 മാർച്ചോടെ ഛത്തീസ്ഗഢ് മുഴുവൻ മാവോയിസ്റ്റ് വിമുക്തമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്.
















