പട്ന : ബിഹാറിൽ ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് മഹാസഖ്യ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് . മുസ്ലീം ഭൂരിപക്ഷ ജില്ലകളായ കതിഹാറിലും കിഷൻഗഞ്ചിലും റാലികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു തേജസ്വി യാദവിന്റെ പ്രസ്താവന .
തന്റെ പിതാവും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ പ്രവർത്തനങ്ങളെ പരാമർശിച്ച്, മുൻ ലാലു-റാബ്രി ഭരണകൂടങ്ങൾ ആർഎസ്എസിനെതിരെ നിലപാടുകൾ എടുത്തിരുന്നുവെന്ന് തേജസ്വി പറഞ്ഞു. തന്റെ സഖ്യം സർക്കാർ രൂപീകരിച്ചാൽ അലിഗഡ് മുസ്ലീം സർവകലാശാലയുടെ കേന്ദ്രം സ്ഥാപിക്കുമെന്നും തേജസ്വി പറഞ്ഞു.
തേജസ്വി മുഖ്യമന്ത്രിയായാൽ വഖഫ് ബിൽ ഉൾപ്പെടെ എല്ലാ ബില്ലുകളും കീറിക്കളയുമെന്ന് ആർജെഡി എംഎൽസി മുഹമ്മദ് ഖാരി സൊഹൈബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം നടക്കാത്ത കാര്യങ്ങൾ പറഞ്ഞ് വെറുതെ ഇസ്ലാമിസ്റ്റുകളുടെ വോട്ട് നേടാൻ ശ്രമിക്കരുതെന്നാണ് ബിജെപി തേജസ്വിയ്‌ക്ക് നൽകിയ മറുപടി.
















