അടിമാലി: മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ദുരന്ത ബാധിത പ്രദേശത്തെ 44 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. 25 കുടുംബങ്ങളെ അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ താത്കാലിക ക്യാമ്പിലേക്ക് കഴിഞ്ഞ ദിവസം തന്നെ മാറ്റിയിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രാഥമിക രക്ഷാപ്രവര്‍ത്തനവും ദുരന്തത്തിന്റെ തീവ്രത കുറച്ചു. കാലാവസ്ഥാ മുന്നറിയിപ്പും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളും പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് അടിയന്തര യോഗത്തിനു ശേഷം മന്ത്രി റോഷി അഗസ്റ്റന്‍ പറഞ്ഞു. ദുരന്തത്തില്‍ എട്ടോളം വീടുകള്‍ പൂര്‍ണമായി നഷ്ടമായി. കത്തിപ്പാറയിലെ ക്വാര്‍ട്ടേഴ്‌സിലേക്കും അടിമാലി മച്ചിപ്ലാവ് ലൈഫ് ഭവന സമുച്ചയത്തിലേക്കും ദുരന്തബാധിത പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനും തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, ജിയോജി വിഭാഗം, ദുരന്ത നിവാരണ വിഭാഗം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ അടിയന്തരമായി പ്രത്യേക ടീം രൂപികരിച്ച് ദുരന്ത ബാധിത പ്രദേശങ്ങളില്‍ ശാസ്ത്രീയ പരിശോധന നടത്തും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. മണ്ണ് ഇടിഞ്ഞു കിടക്കുന്ന സ്ഥലത്തെ മണ്ണ് മാറ്റുവാനുള്ള നടപടികളും സ്വീകരിച്ചു. നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാന്‍ നാഷണല്‍ ഹൈ വെ അതോറിറ്റിക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
















