ന്യൂദല്‍ഹി: രണ്ട് ദിവസത്തെ ആസിയാൻ (ASEAN) ഉച്ചകോടിക്ക് മലേഷ്യയില്‍ തുടക്കമായി. പക്ഷെ ഇവിടേക്ക് ട്രംപ് എത്തുന്നത് ചില സ്വകാര്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. പ്രധാനമായും ഇന്ത്യയേയും ചൈനയേയും റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ നിന്നും പിന്തിപ്പിക്കാനാണെന്നാണ് നിരീക്ഷകരുടെ വാദം.
മോദി നേരിട്ട് പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്ന ഈ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പോകുന്നത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആണ്. പ്രധാനമന്ത്രി ഓൺലൈനായി മാത്രമാണ് പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ താൻ മലേഷ്യയിലെ ക്വാലലംപൂരിലേക്ക് പോകില്ലെന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചിരുന്നു. പകരം വിർച്വലായി സമ്മേളനത്തിൽ പങ്കെടുക്കും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.
എന്തായാലും ട്രംപുമായി നേരിട്ടുള്ള കൂടിക്കാഴ്ച ഒഴിവാക്കുന്നത് മോദിയുടെ ഒരു നയതന്ത്രനീക്കമായി കരുതുന്നു. കാരണം വേദിയില്‍ നേരിട്ടുള്ള കൂടിക്കാഴ്ച ചിലപ്പോള്‍ ട്രംപിന്റെ വായില്‍ നിന്നും എന്തും വിളിച്ചുപറയാന്‍ മടിക്കാന്‍ ട്രംപ് ചിലപ്പോള്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്താവുന്ന പ്രസ്താവനകള്‍ നടത്തിയേക്കുമെന്ന വിലയിരുത്തലുകളും നേരിട്ടുള്ള കൂടിക്കാഴ്ച ഒഴിവാക്കാന്‍ കാരണായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനപ്പറും ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണവും മോദിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രധാനമാണ്.
പക്ഷെ മോദി എത്തുന്നില്ലെങ്കിലും ആസിയാന്‍ ഉച്ചകോടിയിൽ ഇന്ത്യ തങ്ങളുടെ ശക്തമായ നിലപാട് അവതരിപ്പിക്കും. വ്യാപാര രംഗത്ത് യൂറോപ്യന്‍ രാജ്യങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പ് നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന ഇന്ത്യയുടെ നിലപാട് ജയശങ്കര്‍ ഉച്ചകോടിയിൽ വ്യക്തമാക്കും. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിലക്ക് അടക്കമുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും നിർത്തിവയ്‌ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ ഈ പ്രസ്താവനകളോട് ഇന്ത്യ പുതിയതായി പ്രതികരിച്ചിട്ടില്ല. സാഹചര്യസമ്മര്‍ദ്ദമുണ്ടായാല്‍ ഇക്കാര്യം ജയശങ്കര്‍ തന്നെ തുറന്നടിച്ചേക്കും. ഏഷ്യൻ മേഖലയിലെ നയതന്ത്ര, വ്യാപാര ബന്ധങ്ങളിൽ നിർണായകമാകുന്ന തീരുമാനങ്ങൾ ഈ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രംപിന്റെ ലക്ഷ്യം ചൈനയും ഷീ ജിന്‍പിങ്ങും
ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് ഈ ഉച്ചകോടിക്ക് എത്തുന്നുണ്ട്. ട്രംപിന്റെ പ്രധാനലക്ഷ്യം ഷീ ജിന്‍പിങ്ങാണ്. എങ്ങിനെയെങ്കിലും നിയന്ത്രണങ്ങള്‍ നീക്കി ചൈനയില്‍ നിന്നും അപൂര്‍വ്വ മൂലകങ്ങള്‍ സംഘടിപ്പിക്കാനാണ് ട്രംപ് ഈ അവസരം ഉപയോഗപ്പെടുത്തുക എന്നറിയുന്നു. ഒപ്പം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ നിന്നും ചൈനയെ പിന്തിരിപ്പിക്കാനും ശ്രമിച്ചേക്കും. ഇപ്പോള്‍ റഷ്യയില്‍ നിന്നും ഏറ്റവുമധികം എണ്ണ വാങ്ങുന്നത് ചൈനയാണ്. ഇതാണ് റഷ്യയെ സാമ്പത്തികമായി നിലനിര്‍ത്തുന്നത്.
















