തിരുവനന്തപുരം: കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്‌മെന്റ് ബോർഡ് ഭൂമി അനുവദിക്കൽ കേസു സംബന്ധിച്ച വാർത്തകളിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പേര് പരാമർശിക്കുന്നത് അടിസ്ഥാനമില്ലാതെയാണെന്ന് ബിപിഎൽ ലിമിറ്റഡ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിന് ബിപിഎൽ ലിമിറ്റഡുമായി ഒരു ബന്ധവുമില്ലെന്ന് പത്രക്കുറിപ്പ് വിശദീകരിക്കുന്നു.
ഭൂമി അനുവദിച്ചതു സംബന്ധിച്ച കേസിൽ കർണാടക ഹൈക്കോടതിയുടെ വിധിയെ, അതിൽ ബിപിഎൽ ലിമിറ്റഡിന് ബന്ധമില്ലെന്ന് കണ്ടെത്തി 2023ൽ സുപ്രീം കോടതി റദ്ദാക്കിയിട്ടുള്ളതാണ്. ഭൂമി അനുവദിച്ചതിൽ ക്രമക്കേടില്ലെന്നായിരുന്നു സുപ്രീം കോടതിവിധി.
ഈ വിഷയം വീണ്ടും ഉയർത്തി, അതിൽ രാജീവ് ചന്ദ്രശേഖറിന്റെ പേരും പരാമർശിക്കുന്നതിൽ ബിപിഎൽ കമ്പനി ഖേദം അറിയിച്ചു. ‘രാജീവ് ചന്ദ്രശേഖറിന് ബിപിഎല്ലുമായി ബന്ധമൊന്നുമില്ല. ഓഹരിപങ്കാളിത്തം സാമ്പത്തിക നിക്ഷേപം തുടങ്ങി ഒരുതരത്തിലും ബന്ധമില്ല. മറിച്ചുള്ള പ്രചാരണം രാഷ്‌ട്രീയപ്രേരിയതവും തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യത്തോടെയുള്ളതുമാ’ണെന്ന് കമ്പനി കരുതുന്നതായി പത്രക്കുറിപ്പിൽ പറയുന്നു.
















