ഈ കഥ ഇപ്പോഴെന്തിനെന്ന് തോന്നാം. രണ്ടാം ഭാഗം വായിക്കുമ്പോൾ പിടികിട്ടും.
ഒന്ന്:
പാലാഴി മഥനം ഓർമ്മയില്ലേ. അമരത്വം ലഭിക്കാൻ, അമൃത് നേടാൻ പാലാഴി കടഞ്ഞ ചരിതം? ദേവന്മാരും അസുരന്മാരും ഇരുപുറം നിന്ന് വാസുകിയെ കയറാക്കി, മന്ഥര പവർവതത്തെ കടകോലാക്കി, പാലാഴി കടഞ്ഞു. അതിനിടയിൽ വാസുകിയുടെ വായിൽനിന്ന് കാളകൂടം വമിച്ചു. താഴെ വീണാൽ ഭൂസ്വർഗ്ഗ പാതാളങ്ങളും നശിക്കും. പരമശിവൻ അത് കൈയിൽ വാങ്ങുകയും ചെയ്തു. ഒടുവിൽ സ്വയം വിഴുങ്ങി. ശിവഭഗവാനെ രക്ഷിക്കാൻ പത്‌നി പാർവതി ശിവ കണ്ഠത്തിൽ പിടിമുറുക്കി. കാളകൂടം കഴുത്തിൽ കുടുങ്ങി. ലോകം രക്ഷപ്പെട്ടു; ശിവഭഗവാനും, അമൃതവും കിട്ടി. അത് പുരാണ ചരിതം.
പാലാഴി മഥനത്തിന്റെ അയലത്തുവരില്ല, ഈ നവീന ചരിതം, അത്രയൊന്നും സാമ്യവുമില്ല. എന്നാൽ, ഇത് വായിച്ചാൽ ഊറിച്ചിരിക്കാനും ഓർമ്മിച്ചു രസിക്കാനും ചില വകയുണ്ടാകും.
രണ്ട്: അമരത്വത്തിനുള്ള അമൃതാണ് വിദ്യ. അതിനുള്ള വഴിയാണ് വിദ്യാഭ്യാസം. കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം -എൻഇപി- എന്ന അമൃതം കേരളത്തിലും കടഞ്ഞെടുത്ത് വിതരണം ചെയ്യണം. ശത്രുത്വത്തിൽ ദേവാസുരന്മാരെ പോലെയാണെങ്കിലും പക്ഷവും പ്രതിപക്ഷവും ഒന്നിച്ചു. കേന്ദ്ര സർവീസിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ വാസുകിയെ കയറാക്കി. വാസുകി ‘പിഎം ശ്രീ’യും ‘എൻഇപി’യും കൂടിയങ്ങ് അവതരിപ്പിച്ചു. മന്ത്രി ‘സാക്ഷാൽ ശിവ’നല്ല, ശിവൻകുട്ടിയാണ്. പരമശിവന്റെ കഴിവില്ലല്ലോ. ധാരണാപത്രം ‘കാളകൂട’മായാണ് ചില പ്രതിപക്ഷകക്ഷികൾക്ക് തോന്നിയത്. അത് വീണാൽ എൽഡിഎഫ് അല്ല, കേരളമല്ല, കമ്മ്യൂണിസം നശിക്കുമെന്ന് വിശ്വസിച്ച് ഭയന്നും വിശ്വസിപ്പിച്ച് ഭയപ്പെടുത്തിയും ‘ആദി കമ്മ്യൂണിസ്റ്റായ’ സിപിഐ അതങ്ങ് കൈയിൽ വാങ്ങിച്ചു. പാർട്ടിയുടെ തലതൊട്ടപ്പന്മാരായ ബിനോയ് വിശ്വത്തിനും ഡി. രാജയ്‌ക്കും വിഴുങ്ങാനുമാകില്ല, വീഴ്‌ത്താനുമാവില്ല. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ ഇനീഷ്യൽ ‘വി’ ആണെങ്കിലും ‘വിഷം’ വിഴുങ്ങാനുള്ള വിദ്യയൊന്നും അറിയുകയുമില്ല. ഇപ്പോൾ നെട്ടോട്ടമാണ്; ആരുണ്ട് രക്ഷിക്കാൻ എന്ന്് വിളിച്ചലറിക്കൊണ്ട്. ഇനി ആര് ആരുടെ കഴുത്തിൽ പിടിക്കും? ഒപ്പിട്ട ധാരണാപത്രം പിൻവലിക്കാനും ആകില്ല. ഇരുകൈയും കൂട്ടിപ്പിടിച്ച ‘വിഷം’ കൈയൊഴിച്ചിട്ട് ‘അമൃതം’ കുടിക്കാനാകില്ല. കേന്ദ്രത്തിന്റെ കേരള മഥനത്തിൽ അമൃതം കിട്ടുമെന്ന കാര്യത്തിൽ ഉറപ്പായി കേരള ജനതയ്‌ക്ക്. എല്ലാവർക്കും അമൃതം കൊടുക്കാൻ പാകത്തിൽ കേരളമഥനം വിജയകരമാകുന്നതിൽ കേന്ദ്രത്തിന് ചാരിതാർത്ഥ്യം.
ഒടുവിൽ കേരളമഥനത്തിൽനിന്ന് ഇങ്ങനെയൊരു തലക്കെട്ട് പൊങ്ങിവന്നു: ‘വിദ്യയാ അമൃതമശ്‌നുതേ…’ വിദ്യയാകുന്നു അമൃതം. എന്തുവിദ്യ പ്രയോഗിക്കാനും വിരുതുവേണമല്ലോ.
- കാവാലം ശശികുമാർ
















