അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ ക്ഷേത്രങ്ങളുടെ ചുമരുകളിൽ ‘ഐ ലവ് മുഹമ്മദ്’ എന്ന് എഴുതിയിരിക്കുന്നത് ഹിന്ദുക്കളുടെ ഇടയിൽ പരിഭ്രാന്തി പടർത്തി. ശനിയാഴ്ച ലോധ പോലീസ് സ്റ്റേഷൻ പ്രദേശത്തെ രണ്ട് സമീപ ഗ്രാമങ്ങളിലെ അഞ്ച് ക്ഷേത്രങ്ങളുടെ ചുമരുകളിൽ ‘ഐ ലവ് മുഹമ്മദ്’ എന്ന് എഴുതിയിരിക്കുന്നത് കണ്ടെത്തിയത്. ഭഗവാൻപൂർ, ബുലാകിഗർ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളുടെ ചുമരുകളിലാണ് മുദ്രാവാക്യം കണ്ടെത്തിയത്.
സംഭവം പ്രദേശത്ത് ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എട്ട് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുസ്തകീം, സുലൈമാൻ, ഗുൽ മുഹമ്മദ്, അല്ലാബക്ഷ്, സോനു, ഹമീദ്, യൂസഫ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ പ്രദേശങ്ങളിൽ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് എസ്‌എസ്‌പി നീരജ് കുമാറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്‌നിഫർ ഡോഗുകളുമായി സ്ഥലത്തെത്തി. കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ക്ഷേത്രച്ചുവരുകളിൽ എഴുതിയ മുദ്രാവാക്യങ്ങൾ മായ്‌ക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു.
“ഞങ്ങൾ ഈ സംഭവം ഗൗരവമായി എടുക്കുകയും എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിക്കുകയും ചെയ്യുന്നു. ഒരു കുറ്റവാളിയെയും ഒഴിവാക്കില്ല. ഭൂമി തർക്കത്തിനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.” – സംഭവത്തെക്കുറിച്ച് സീനിയർ പോലീസ് സൂപ്രണ്ട് പറഞ്ഞു.
അതേ സമയം വിഷയം അന്വേഷിക്കുമെന്ന് പോലീസ് അവകാശപ്പെടുമ്പോൾ പരാതി നൽകിയ കർണി സേന നേതാവ് ഗ്യാനേന്ദ്ര സിംഗ് ചൗഹാൻ പ്രാദേശിക പോലീസിന്റെ അനാസ്ഥ ആരോപിച്ചു. പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിനുപകരം, വിവരം നൽകിയ ഗ്രാമവാസിയെ അധികാരികൾ കസ്റ്റഡിയിലെടുത്തു എന്ന് കർണി സേനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ചൗഹാൻ കുറ്റപ്പെടുത്തി.
















