തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ കോണ്‍ഗ്രസ് തിരസ്കരിച്ച എല്ലാ ചരിത്രവും പഠിപ്പിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സവര്‍ക്കറും ഹെഡ്ഗെവാറും പഠനവിഷയമാകും. ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട. പി.എം ശ്രീയില്‍ ഒപ്പുവച്ചെങ്കില്‍ എല്ലാ വ്യവസ്ഥയും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നടക്കുന്നത് രാജ്യഭരണമാണ്. കരാർ ഒപ്പിട്ടത് മന്ത്രിമാർ അറിയാത്തതിന് ബിജെപി അല്ല കുറ്റക്കാർ . പണംവാങ്ങി വ്യവസ്ഥകള്‍ നടപ്പാക്കാതെ ഇരിക്കാമെന്ന് കരുതേണ്ട. ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ഥത്തിൽ കേരളത്തിൽ നടപ്പാക്കും. കരിക്കുലം പരിഷ്കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കരാർ ഒപ്പിട്ടത് സിപിഎമ്മിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മാത്രമാണ് അറിഞ്ഞത്. സിപിഎമ്മിലെ മറ്റു മന്ത്രിമാര്‍ പോലും അറിഞ്ഞില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്ക് മനസിലായി. അതുപോലെ പിണറായി വിജയനും മനസ്സിലാകുമെന്ന് കരുതുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.
















