കേരളത്തിലെ വിദ്യാഭ്യാസമേഖലക്ക് ശ്രീ പകരുന്ന പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പ് വച്ചത് വിദ്യാര്‍ത്ഥിസമൂഹത്തിനു വലിയ പ്രതീക്ഷ നല്‍കുന്നു. സമകാലിക കേരളത്തില്‍ പൊതു വിദ്യാഭ്യാസ മേഖല വലിയ രീതിയിലുള്ള സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കാലഘട്ടമാണിത്. മോഡല്‍ പരീക്ഷയുടെ നടത്തിപ്പിനും കായിക മേളയുടെ നടത്തിപ്പിനും മറ്റും വിദ്യാര്‍ത്ഥികളില്‍ നിന്നു പണം പിരിക്കേണ്ട സാഹചര്യമാണ്. വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണം പലഘട്ടങ്ങളില്‍ മുടങ്ങിയ സാഹചര്യത്തില്‍ 3 മാസം കൂടുമ്പോള്‍ നടക്കണ്ട അധ്യാപക പരിശീലനത്തിന് പോലും പണമില്ല. (എസ് എസ് കെ ഫണ്ടിന്റെ അഭാവത്തില്‍ സ്റ്റാര്‍സ് ഫണ്ട്). എസ് എസ് കെയുടെ കീഴില്‍ 7000 ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളമില്ല, പാഠപുസ്തക അച്ചടി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞ അവസ്ഥ. കേന്ദ്ര വിദ്യാഭ്യസ മന്ത്രാലയം പിജിഐ ഇന്‍ഡക്‌സില്‍ 1000 പോയിന്റില്‍ 594 പോയിന്റ് മാത്രം നേടി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളം താഴേയ്‌ക്ക് പോയി. വിദ്യാഭ്യാസമേഖലയില്‍ കാലാനുസൃതമായ പരിവര്‍ത്തനങ്ങള്‍ വരേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു.
പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതോടെ തുടക്കത്തില്‍ 336 സ്‌കൂളുകള്‍ക്ക് – പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണഫലമുണ്ടാകും. ഒരു ബ്ലോക്കില്‍ തിരഞ്ഞെടുക്കപ്പെട്ട 2 വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍, പഠന സൗകര്യങ്ങള്‍ തുടങ്ങിയ വിദ്യാലയത്തിന്റെ അന്തരീക്ഷം കാതലായ മാറ്റത്തിനു വിധേയമാകും. കേന്ദ്രീയ/ നവോദയ വിദ്യാലങ്ങള്‍ക്ക് തുല്യമായ അല്ലെങ്കില്‍ അതിലും മുകളില്‍ വിദ്യാഭ്യസ നിലവാരം മെച്ചപ്പെടും. എന്‍ഇപി അനുസരിച്ച്, കുട്ടികളുടെ വൈവിധ്യമാര്‍ന്ന പശ്ചാത്തലം, ബഹുഭാഷാ ആവശ്യങ്ങള്‍, അക്കാദമിക് കഴിവുകള്‍ എന്നിവ പരിപാലിക്കുകയും അവരെ സ്വന്തം പഠന പ്രക്രിയയില്‍ സജീവ പങ്കാളികളാക്കുകയും ചെയ്യുന്ന, തുല്യവും ഉള്‍ക്കൊള്ളുന്നതും സന്തോഷകരവുമായ ഒരു സ്‌കൂള്‍ അന്തരീക്ഷത്തില്‍ പിഎം ശ്രീ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കും. പിഎം ശ്രീ സ്കൂളുകള്‍ അതത് പ്രദേശങ്ങളിലെ മറ്റ് സ്‌കൂളുകള്‍ക്ക് മെന്റര്‍ഷിപ്പ് നല്‍കിക്കൊണ്ട് നേതൃത്വം നല്‍കും. ഈ സ്‌കൂളുകളില്‍ സ്വീകരിക്കുന്ന അധ്യാപനരീതി കൂടുതല്‍ അനുഭവപരവും, സമഗ്രവും, സംയോജിതവും, ഉപകരണാധിഷ്ഠിതവും (പ്രത്യേകിച്ച്, അടിസ്ഥാന വര്‍ഷങ്ങളില്‍) അന്വേഷണാധിഷ്ഠിതവും, കണ്ടെത്തല്‍ കേന്ദ്രീകൃതവും, പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതും, ചര്‍ച്ചാധിഷ്ഠിതവും, വഴക്കമുള്ളതും ആസ്വാദ്യകരവുമായിരിക്കും.
ഓരോ ക്ലാസിലെയും ഓരോ കുട്ടിയുടെയും പഠന ഫലങ്ങളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ആശയപരമായ ധാരണയെയും യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളില്‍ അറിവിന്റെ പ്രയോഗത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച തൊഴിലവസരങ്ങള്‍ നല്‍കുന്നതിനുമായി മേഖലാ നൈപുണ്യ കൗണ്‍സിലുകളുമായും പ്രാദേശിക വ്യവസായവുമായും ഉള്ള ബന്ധം പ്രോത്സാഹിപ്പിക്കും. ഫലങ്ങള്‍ അളക്കുന്നതിനുള്ള പ്രധാന പ്രകടന സൂചകങ്ങള്‍ വ്യക്തമാക്കുന്ന ഒരു സ്‌കൂള്‍ ഗുണനിലവാര വിലയിരുത്തല്‍ ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് ഈ സ്‌കൂളുകളുടെ ഗുണനിലവാര വിലയിരുത്തല്‍ കൃത്യമായ ഇടവേളകളില്‍ നടത്തും.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സോളാര്‍ പാനലുകള്‍, എല്‍ഇഡി ലൈറ്റുകള്‍, പ്രകൃതിദത്ത കൃഷിയോടുകൂടിയ പോഷകാഹാര ഉദ്യാനങ്ങള്‍, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് രഹിതം, ജലസംരക്ഷണം, വിളവെടുപ്പ്, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളെക്കുറിച്ചുള്ള പഠനം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഹാക്കത്തോണ്‍, സുസ്ഥിരമായ ജീവിതശൈലി സ്വീകരിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കല്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി പിഎം ശ്രീ സ്‌കൂളുകളെ ഹരിത സ്്കൂളുകളായി വികസിപ്പിക്കും.
എന്നാല്‍ എന്‍ഇപി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കി എന്നിരിക്കെ കേരളത്തില്‍ നടപ്പിലാക്കില്ല എന്ന വാദമുയര്‍ത്തി. പിഎം ശ്രീ അംഗീകരിക്കാതെ, എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നില്ല എന്ന ഇരവാദം ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പിഎം ശ്രീ പദ്ധതി സമകാലിക കേരളത്തില്‍ ആവശ്യമാണെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എബിവിപി 2025 ഏപ്രില്‍ 18 നു പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്. അന്ന് അദ്ദേഹം, പദ്ധതിയില്‍ ഒപ്പിടാന്‍ ആഗ്രഹമുണ്ട് എന്ന് അനുഭാവ പൂര്‍വ്വം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ പോലും അതില്‍ ഒപ്പ് വയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്ന സമയത്താണ് എബിവിപി ശക്തമായ സമരവുമായി മുന്നോട്ട് വന്നത്.
ജൂൺ പകുതിയോടെ വലിയ സമരങ്ങളുമായി വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് തെരുവിലിറങ്ങിയ സമയത്ത്, സര്‍ക്കാര്‍ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ആവുന്നതെല്ലാം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിന് നേരെ പോലീസിന്റെ അക്രമം. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറിക്ക് നേരെ എസ്.എഫ്.ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകളുടെയും ആക്രമണമുണ്ടായി. എബിവിപിയുടെ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ കേരളത്തിലെ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ മുഴുവനും പദ്ധതിയെ എതിര്‍ത്തപ്പോളും സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്ന പദ്ധതിയില്‍ കേരളം അംഗമാകണം എന്ന നിലപാട് എടുത്തത് എബിവിപി മാത്രമാണ്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വയ്‌ക്കില്ല എന്ന തീരുമാനം യോഗത്തില്‍ പറഞ്ഞപ്പോള്‍ യോഗം ബഹിഷ്‌കരിച്ച് ശക്തമായ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് എബിവിപി മുന്നോട്ട് പോയി. ജൂലൈ 15 ന് കോഴിക്കോട് നടത്തിയ മാര്‍ച്ചില്‍ 50 ഓളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
അതിനിടയിലാണ് കേരളത്തിലെ വിദ്യാലയങ്ങള്‍ ഹൈടെക് ആണെന്ന് പറയുമ്പോള്‍ ചവറയില്‍ ഫിറ്റ്‌നസ് ഇല്ലാത്ത വിദ്യാലയത്തില്‍ മിഥുന്‍ എന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരണപ്പെട്ടത്. ‘മന്ത്രി ശിവന്‍കുട്ടിക്ക് മാപ്പില്ല’ എന്ന് പ്രഖ്യാപിച്ച് പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പ് വയ്‌ക്കണം, കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല നവീകരിക്കണം എന്നാവശ്യപ്പെട്ട് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശി. സംസ്ഥാന സെക്രട്ടറിയടക്കം 19 പ്രവര്‍ത്തകര്‍ ജയിലിടക്കപ്പെട്ടു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
മാസങ്ങളോളം നീണ്ട തുടര്‍ സമരങ്ങളുടെ ഫലമാണ് കേരളവും പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുന്നത്. ഇതോടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ മുഖശ്രീ മാറുമെന്ന് തീര്‍ച്ചയാണ്. സമരത്തെ നയിച്ചും പൊരുതിയും നേടിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് വിദ്യാഭ്യാസ സമൂഹം അഭിവാദ്യങ്ങളര്‍പ്പിക്കുമ്പോള്‍ പിഎം ശ്രീയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല നവീകരിക്കപ്പെടുമെന്ന് ഉറപ്പാണ്.
(എബിവിപി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
















