ക്ഷേത്രദർശനത്തിനു പോകുമ്പോൾ ഭഗവാന് സമർപ്പിക്കാൻ പൂജാപുഷ്പങ്ങൾ കരുതുന്നത് അത്യുത്തമമാണ് . ശരീരശുദ്ധിയോടെ മനസ്സറിഞ്ഞ് സമർപ്പിക്കുന്ന ഒരു പൂവ് മതി ഭഗവൽ പ്രീതി നേടാൻ. അത് സ്വഭവനത്തിലെ പുഷ്പമാണെങ്കിൽ ശ്രേഷ്ഠം.
വ്യത്യസ്ത ദേവീ ദേവന്മാർക്കു വ്യത്യസ്ത പുഷ്പങ്ങളാണ് പ്രിയം. പൊതുവേ ശൈവ വൈഷ്ണവ ശാക്തേയ ആരാധനാ രീതികളാണ് ഉള്ളത്. ഗണപതിക്കും സുബ്രഹ്മണ്യനും അയ്യപ്പനും ശൈവവും ശാക്തേയവുമായ പുഷ്പങ്ങൾ സമർപ്പിക്കാവുന്നതാണ് .
വൈഷ്ണവ ക്ഷേത്രങ്ങളിൽ തുളസിയാണ് പ്രധാനം . തെച്ചി, മന്ദാരം , അരളി, താമര, മുല്ല , നന്ത്യാര്‍വട്ടം, പിച്ചകം എന്നീ പുഷ്പങ്ങളും സമർപ്പിക്കുന്നത് നന്ന്.
ശൈവ ക്ഷേത്രങ്ങളിൽ കൂവളത്തിലയാണ് പ്രധാനം . എരിക്കിൻപൂവ് , നന്ത്യാര്‍വട്ടം , മന്ദാരം , തുമ്പപ്പൂവ് എന്നിവയും നന്ന്.
ദേവിക്ക് ചുവന്ന പുഷ്പങ്ങളാണ് പ്രധാനം . ഗണപതിക്ക് കറുകയും മുക്കുറ്റിയും അരളിയും സുബ്രഹ്മണ്യന് അരളിയും റോസാപ്പൂവും ചെമ്പകവും അയ്യപ്പസ്വാമിക്ക് നീല ശംഖുപുഷ്പവും വിശേഷമാണ്.
1.ശരീരശുദ്ധിയോടെയും മനഃശുദ്ധിയോടെയും വേണം പൂജാപുഷ്പങ്ങൾ ഇറുക്കാൻ.
2.തുളസിയിലയും കൂവളത്തിലയും ഇതളുകളായി പറിക്കരുത്.
3.കറുത്ത വാവ്, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്‌ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്.
4.മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കരുത്. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കുകയോ തല്ലിപ്പറിക്കുകയോ ചെയ്യരുത്. മരത്തിൽ കയറിപ്പറിക്കുന്നതാണ് ഉത്തമം.
5.തുളസിയില, കൂവളത്തില എന്നിവ വാടിയാലും പൂജകൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല .
6.ഇതൾ അടർന്ന പൂക്കൾ , മണത്തു നോക്കിയ പൂക്കൾ , ദ്വാരത്തോടുകൂടിയ പൂക്കൾ , പൂജിച്ച പുഷ്പങ്ങൾ , തറയിൽ വീണ പുഷ്പങ്ങൾ , മൊട്ടുകൾ , തലമുടി, പുഴു എന്നിവ കാണപ്പെട്ട പൂക്കൾ എന്നിവ ക്ഷേത്രത്തിൽ സമർപ്പിക്കരുത്.
7.ഉച്ചയ്‌ക്കു ശേഷം പൂജാപുഷ്പങ്ങൾ പറിക്കരുത് .
8.നാക്കിലയോ പൂക്കൂടയോ കഴുകി ശുദ്ധമാക്കിയ ശേഷമേ പൂക്കൾ ശേഖരിക്കാവൂ.
















