തിരുവനന്തപുരം: ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണം വാങ്ങിയ ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിൽ. ഉപഭോക്താക്കള്‍ക്കായി ഫോണ്‍ നമ്പര്‍ മാത്രമുള്ള നോട്ടിസ് ഒട്ടിച്ചു. ദിവസങ്ങൾക്ക് മുൻപാണ് ജ്വല്ലറി പൂട്ടിയത്. 476 ഗ്രാം സ്വര്‍ണം ഇവിടെ വിറ്റെന്നായിരുന്നു പോറ്റിയുടെ മൊഴി. എന്നാൽ ഇത്രയും സ്വർണം വീണ്ടെടുത്തോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം വന്നിട്ടില്ല.
ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും സ്വർണം വാങ്ങിയ ഗോവർദ്ധന്റെ ജ്വല്ലറിയാണ് റൊദ്ദം ജ്വല്ലറി. ഇവിടെ നടത്തിയ പരിശോധനയിൽ എസ്ഐടി സംഘം സ്വർണം കണ്ടെത്തിയിരുന്നു. ബംഗളൂരുവിൽ എസ്ഐടി പരിശോധന നടത്തുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റി താമസിച്ചിരുന്ന ഫ്ലാറ്റിലാണ് എസ്ഐടി സംഘം പരിശോധന നടത്തുന്നത്. ശ്രീറാംപൂരിയിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. സ്വർണപ്പാളികൾ കൊണ്ടുപോയതിലെ അട്ടിമറിയും ബാക്കി സ്വർണം എവിടെയെന്ന് കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് രാവിലെ ചേരും. ബോര്‍ഡ് ആസ്ഥാനത്തെ യോഗത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി ബോര്‍ഡിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവും. അഭിഭാഷകന്‍ മുഖേന 2025 കാലയളവില്‍ സംഭവിച്ച കാര്യങ്ങള്‍ ബോര്‍ഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
















