വാഷിങ്ടൺ ∙ സർക്കാർ ധനാനുമതി ബിൽ പാസാകാതെ വന്നതിനെത്തുടർന്ന് അമേരിക്കൻ ഫെഡറൽ ഭരണകൂടം അടച്ചുപൂട്ടലിന്റെ ഇരുപത്തൊന്നാം ദിവസത്തിലേക്ക് നീങ്ങി. അടച്ചുപൂട്ടൽ മൂന്നാഴ്ചപിന്നിടുമ്പോൾ ജനജീവിതം താറുമാറായിരിക്കുകയാണ്.
സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു. തുടർച്ചയായി പതിനൊന്നാം തവണയാണ് ബിൽ പരാജയപ്പെടുന്നത്. ഇതോടെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ പ്രതിസന്ധി രൂക്ഷമായി.
അടച്ചുപൂട്ടലിനെ തുടർന്ന് അവശ്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാ സർക്കാർ വകുപ്പുകളുടെയും പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും ഇതിന്റെ പ്രത്യാഘാതം ശക്തമായി ബാധിച്ചിരിക്കുകയാണ്.
പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് യു.എസ്. കോൺഗ്രസിൽ പാസാക്കണമെന്നതാണ് പതിവ്. എന്നാൽ ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും ധാരണയിലെത്താനായില്ല.
20 മില്യൺ ജനങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് നികുതി ഇളവുകൾ അനിവാര്യമാണെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടപ്പോൾ, അത് ധനാനുമതി ബില്ലിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി നിലപാടെടുത്തു. ധാരണാ പരാജയമാണ് ഭരണകൂടത്തെ അടച്ചുപൂട്ടലിലേക്ക് നയിച്ചത്.
രാജ്യത്തിന്റെ വിവിധ മേഖലകളിലും പൊതുജന സേവനങ്ങളിലും പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യു.എസ്. സർക്കാർ അടച്ചുപൂട്ടൽ 21-ാം ദിവസത്തിലേക്ക് കടക്കുന്നത്.
















