തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചതിൽ ഇടതുമുന്നണിയിൽ പൊട്ടിത്തെറി. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ സമയത്ത് മുന്നണിയിലുണ്ടായ കലഹം ഇടതുകേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്തും പരസ്പരം സംസാരിച്ചും തീര്‍ക്കുന്നതിനു പകരം പ്രകോപനപരമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോയതെന്ന ആക്ഷേപമാണ് ഉയരുന്നത്.
അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സിപിഎം വിഷയം കൈകാര്യം ചെയ്തതെന്ന വികാരമാണ് സിപിഐയിൽ നിലനില്‍ക്കുന്നത്. ഒരു ഘടകകക്ഷിയോടു കാണിക്കേണ്ട യാതൊരു മര്യാദയും പ്രകടിപ്പിക്കാതെ സിപിഎം പിഎംശ്രീയില്‍ ഒപ്പുവച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിലും പരസ്യമായും പദ്ധതിയോടുള്ളഎതിര്‍പ്പ് സിപിഐ പ്രകടിപ്പിച്ചിരുന്നു.
പദ്ധതിയിൽ ഒപ്പ് വച്ചതിനെതിരെ സിപിഐയ്‌ക്ക് പുറമേ ആർജെഡിയും രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങൾ കീഴടങ്ങിയ പോലെ കേരളം കീഴടങ്ങരുതെന്നാണ് ആർജെഡി സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് പറഞ്ഞു. പദ്ധതി സംബന്ധിച്ച് ഇടതുമുന്നണിയിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആർജെഡിയും തുറന്നടിച്ചു. നയപരമായ പ്രശ്നങ്ങൾ മുന്നണി യോഗത്തിൽ ചർച്ച ചെയ്യുന്നതാണ് രീതിയെന്നും ജോർജ് കൂട്ടിച്ചേർത്തു.
സർക്കാർ നിയമപോരാട്ടം നടത്തുകയാണ് വേണ്ടത്. ആദ്യം പണം വാങ്ങാം, പിന്നെ വ്യവസ്ഥ മാറ്റാമെന്നത് പ്രായോഗികമല്ല. പദ്ധതി അംഗീകരിച്ചാൽ അശാസ്ത്രീയ, അന്ധവിശ്വാസ വിദ്യാഭ്യാസ സമ്പ്രദായം സ്വീകരിക്കേണ്ടി വരും. സംസ്ഥാന സർക്കാർ രാഷ്‌ട്രീയമായി കീഴടങ്ങരുതെന്നും ആർജെഡി നേതാവ് ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട മന്ത്രി കെ.രാജന്‍ പാര്‍ട്ടിയുടെ നിലപാട് സെക്രട്ടറി ബിനോയി വിശ്വം പറയുമെന്നാണ് അറിയിച്ചത്. ഇതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട സന്തോഷ്‌കുമാര്‍ എംപി കടുത്ത വിമര്‍ശനമാണ് സിപിഎമ്മിനെതിരേ ഉയര്‍ത്തിയത്. ഗോളി തന്നെ ഗോള്‍ അടിക്കുന്ന ഇടപാടാണ് നടന്നത്, മുന്നണിമര്യാദയുടെ ലംഘനം, തലയില്‍ മുണ്ടിട്ടുപോയി ഒപ്പിട്ടു എന്നിങ്ങനെ രൂക്ഷമായ പ്രതികരണമായിരുന്നു അദ്ദേഹം നടത്തിയത്.
















