പാറ്റ്‌ന: ആർജെഡി നേതാവ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ബീഹാർ തെരഞ്ഞെടുപ്പിൽ ഇൻഡി സഖ്യത്തിന് ഗുണമാകില്ലെന്ന് പ്രശാന്ത് കിഷോർ. പൊതുജന പിന്തുണ അനുകൂലമാക്കാൻ അത് സഹായിക്കില്ലെന്ന് ജൻ സുരാജ് പാർട്ടി (ജെഎസ്പി) സ്ഥാപകൻ പ്രശാന്ത് കിഷോർ നിരീക്ഷിച്ചു.
കരാർ തൊഴിലാളികൾക്ക് സർക്കാർ ജോലികളും ശമ്പള വർദ്ധനവും ഉൾപ്പെടെയുള്ള യാദവിന്റെ വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് സിവാനിൽ രാഷ്‌ട്രീയ യോഗത്തിൽ കിഷോർ പറഞ്ഞു.
”ലല്ലുവിന്റെ ജംഗിൾ രാജ് തിരിച്ചെത്തിയാൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകുമെന്ന് എല്ലായ്‌പ്പോഴും അറിയാമായിരുന്നു. അതിനാൽ, പ്രഖ്യാപനം വലിയ കാര്യമല്ല,” പ്രശാന്ത് പറഞ്ഞു.
വികാസ്ഷീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെയും കിഷോർ പരിഹസിച്ചു, ഇത് തോൽവിയുടെ സൂചനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ”ബീഹാറിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നത് ജൻ സുരാജ് ആണെ”ന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജൻ സുരാജ് സ്ഥാനാർത്ഥി സെയാവുദ്ദീൻ ഖാൻ തന്റെ നാമനിർദ്ദേശ പത്രിക പിൻവലിച്ചു, അത് ”സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്കായുള്ള ത്യാഗം” എന്ന് വിശേഷിപ്പിച്ചു. സ്ഥാനാർത്ഥികളെ പിൻവലിക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തുകയാണെന്ന് പ്രശാന്ത് കിഷോർ ആരോപിച്ചു.
















