കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇറക്കത്തിന്റെ വേഗം കൂട്ടി. വന്‍തോതില്‍ കയറി കുതിച്ചിരുന്ന സ്വര്‍ണം കഴിഞ്ഞ മൂന്ന് ദിവസമായി വില ഇടിയുകയാണ്. സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തിയ ശേഷമാണ് തുടര്‍ച്ചയായി കുറഞ്ഞുവരുന്നത്. ഇന്നലെ രാവിലെ 2480 രൂപ കുറഞ്ഞ വിപണിയിൽ വൈകീട്ട് 960 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലയാണ് ഇന്ന് വീണ്ടും വില താഴേക്കിറങ്ങിയത്. 600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.
ഇന്നലെയും ഇന്നുമായി 4000 രൂപയുടെ ഇടിവ് സ്വർണവിപണിയിലുണ്ടായിട്ടുണ്ട്.91,720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ദീപാവലിക്ക് ശേഷം സ്വർണവില കുറയും എന്ന ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയ്‌ക്ക് ഉണർവേകുന്നതാണ് ഈ വിലയിടിവ്.ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,466 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 6000 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.പവന്‍ വില 70000 വരെ ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ് അഭിപ്രായപ്പെട്ടത്.
ഡോളര്‍ കരുത്ത് കൂട്ടിയാല്‍ ഇനിയും സ്വര്‍ണവില കുറയുമെന്നും അവര്‍ പറയുന്നു. ഡോളറിന്റെ കരുത്ത് ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ രൂപയും കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില വീണ്ടും ഇടിയും. വില കുതിക്കുമെന്ന് കരുതി വലിയ അളവില്‍ വാങ്ങിയവര്‍ക്ക് ഇപ്പോള്‍ ആശങ്ക സ്വാഭാവികമാണ്.















