തിരുവനന്തപുരം: ഭാരതത്തിന്റെ വിശിഷ്ട പുത്രന്മാരിൽ ഒരാളായ കെ. ആർ നാരായണന്റെ പ്രതിമ രാജ് ഭവനിൽ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു കെ. ആർ നാരായണനെന്ന് രാഷ്‌ട്രപതി അനുസ്മരിച്ചു.
വിക്ഷിത് ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നമ്മുടെ രാഷ്‌ട്രം മുന്നോട്ട് പോകുമ്പോൾ, എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് ഏറ്റവും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായവർക്ക്, അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് തുല്യ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് രാഷ്‌ട്രപതി എടുത്തുപറഞ്ഞു.
കെ.ആർ നാരായണന്റെ ജീവിതം ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയാണെന്നു രാഷ്‌ട്രപതി പറഞ്ഞു. അങ്ങേയറ്റം അർപ്പണബോധത്തോടെയും വിദ്യാഭ്യാസത്തിന്റെ കരുത്തിലൂടെയും അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയിൽ എത്തിച്ചേർന്നു. ലക്ഷ്യബോധത്താൽ നയിക്കപ്പെടുമ്പോൾ ദൃഢനിശ്ചയത്തിനും അവസരത്തിനും എന്തെല്ലാം നേടാൻ കഴിയും എന്നതിന്റെ പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ അക്കാദമിക മികവ്.
രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ്, കെ ആർ നാരായണൻ ഇന്ത്യയുടെ വിദേശകാര്യസേവനത്തിൽ വിശിഷ്ടമായ ജീവിതപന്ഥാവു കെട്ടിപ്പടുത്തുവെന്നു ദ്രൗപദി മുർമു പറഞ്ഞു. സമാധാനം, നീതി, സഹകരണം എന്നീ മൂല്യങ്ങൾ അദ്ദേഹം ആത്മാർഥതയോടെ ഉയർത്തിപ്പിടിച്ചു. നീതിബോധത്തിന്റെയും ഏവരെയും ഉൾച്ചേർക്കുന്നതിന്റെയും തത്വങ്ങളിൽ നാരായണൻ എല്ലായ്‌പോഴും ഉറച്ചുനിന്നുവെന്നു രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
ജന്മനാടായ കേരളവുമായുള്ള നാരായണന്റെ ബന്ധം ആഴത്തിൽ വേരൂന്നിയതായിരുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. നാടിന്റെ സാമൂഹ്യപുരോഗതിയിൽ നിന്നും, വിദ്യാഭ്യാസത്തിനും ഉൾച്ചേർക്കലിനും നൽകിയ ഊന്നലിൽ നിന്നും അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടു. പരമോന്നത പദവിയിലെത്തിയ ശേഷവും തന്റെ വേരുകളുമായുള്ള ബന്ധം അദ്ദേഹം നിലനിർത്തി.
ജനങ്ങളുടെയും രാഷ്‌ട്രത്തിന്റെയും വികസനത്തിൽ വിദ്യാഭ്യാസത്തിന്റെ പങ്കിനു ജീവിതത്തിലുടനീളം, നാരായണൻ ഊന്നൽ നൽകിയതായും രാഷ്‌ട്രപതി പറഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം ചുരുക്കം ചിലർക്കു മാത്രമുള്ള പ്രത്യേക അവകാശമായിരുന്നില്ല; മറിച്ച്, ഏവരുടെയും അവകാശമായിരുന്നു. നാഗരികതയുടെ വളർച്ചയ്‌ക്കു മാനുഷികമൂല്യങ്ങൾ അനിവാര്യമാണെന്നും സമൂഹത്തിന്റെ വികസനത്തിന് അവ അടിസ്ഥാനപരമാണെന്നും നാരായണൻ വിശ്വസിച്ചു.
നൈതികത, സമഗ്രത, അനുകമ്പ, ജനാധിപത്യമനോഭാവം എന്നിവയുടെ സമ്പന്നമായ പാരമ്പര്യമാണ് ശ്രീ കെ ആർ നാരായണൻ അവശേഷിപ്പിച്ചതെന്നും രാഷ്‌ട്രപതി പറഞ്ഞു. ഇന്നു നാം അദ്ദേഹത്തെ ഓർക്കുമ്പോൾ, ഏവരെയും കൂടുതൽ ഉൾക്കൊള്ളുന്നതും നീതിയുക്തവും അനുകമ്പാപൂർണവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി, രാഷ്‌ട്രനിർമ്മാണത്തിനു വേണ്ടി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നു പ്രചോദനം ഉൾക്കൊള്ളേണ്ടതുണ്ട്. സമത്വം, സമഗ്രത, പൊതുജനസേവനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹത്തിന്റെ സ്മരണ ഏവർക്കും പ്രചോദനമാകുമെന്നും ശ്രീമതി ദ്രൗപദി മുർമു പ്രത്യാശ പ്രകടിപ്പിച്ചു.
മുൻ രാഷ്‌ട്രപതിമാരുടെ സംഭവനകളടക്കം ഓർക്കുന്ന ഓർമകൾ രാജ്ഭവനിൽ വേണമെന്ന് രാംനാഥ് കോവിന്ദ് രാഷ്‌ട്രപതിയായിരിക്കെ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതിയിരുന്നു. ഈ ആശയമാണ് പ്രതിമ നിർമാണത്തിലേക്ക് എത്തിയത്. ചടങ്ങിൽ മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പങ്കെടുത്തു.
മുൻ രാഷ്‌ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ചടങ്ങിനെ അഭിസംബോധന ചെയ്തു. രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മുന്‍ രാഷ്‌ട്രപതിമാരുടെ ഓര്‍മ നിലനിര്‍ത്താന്‍ സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ ശ്രമിക്കണമെന്ന തന്റെ ആശയം ആദ്യമായി നടപ്പിലാക്കിയതിൽ കേരള രാജ്ഭവനെ അദ്ദേഹം അഭിനന്ദിച്ചു.
കെ.ആർ. നാരായണൻ ഭരണഘടനാ തലവൻ മാത്രമായിരുന്നില്ല, ഭരണഘടനയുടെ യഥാർത്ഥ സംരക്ഷകനുമായിരുന്നുവെന്ന് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പറഞ്ഞു. ശ്രീ കെ ആർ നാരായണൻ തന്റെ ജീവിതം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സമർപ്പിച്ചിരുന്നതായിരുന്നുവെന്നും ഭരണഘടനാ മൂല്യങ്ങൾക്കും ഇന്ത്യയുടെ സംസ്കാരത്തിനും അദ്ദേഹം ഏറെ മുൻഗണന നൽകിയിരുന്നതായും ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു.
















