ന്യൂദൽഹി: ദീർഘകാലമായി യമുനാ നദിയിൽ ഛഠ് പൂജ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ചു. ഇത് ഈ വർഷത്തെ നഗരത്തിന്റെ ഉത്സവ ഒരുക്കങ്ങളിൽ വലിയ മാറ്റമുണ്ടാക്കിക്കഴിഞ്ഞു.
ഇതിന്റെ ഭാഗമായുള്ള ക്രമീകരണങ്ങളെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി ഗുപ്ത, യമുനാ തീരത്ത് 17 മാതൃകാ ഛഠ് ഘാട്ടുകൾ സർക്കാർ നിർമ്മിക്കുന്നുണ്ടെന്നും നഗരത്തിലുടനീളമുള്ള 1,000ലധികം വേദികളിൽ ടെന്റുകൾ, ദീപാലങ്കാരം, ശുചിമുറി സംവിധാനം തുടങ്ങിയവ ഉൾപ്പെടെ പൂർണ്ണ സൗകര്യങ്ങൾ ഒരുക്കുമെന്നും പറഞ്ഞു.
‘വർഷങ്ങളായി, യമുനാ നദിയിലെ ഛഠ് പൂജ മുൻ സർക്കാരുകൾ നിരോധിച്ചിരുന്നു. സർക്കാർ നേതൃത്വംകൊടുത്ത് പൂജ സംഘടിപ്പിച്ചിരുന്നില്ല. ഇത്തവണ, ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, ഞങ്ങൾ ആ നിരോധനം നീക്കി, എല്ലാ ക്രമീകരണങ്ങളും ഞങ്ങൾ നൽകുന്നു,’ ഗുപ്ത പറഞ്ഞു.
ഈ വർഷം ആഘോഷം മുൻ വർഷങ്ങളെക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. ‘കഴിഞ്ഞ വർഷം ഛാഠ് പരിപാടികൾ 929 സ്ഥലങ്ങളിൽ മാത്രമായിരുന്നു. ഇത്തവണ ആഘോഷക്കമ്മിറ്റികളിൽ നിന്ന് 1,000ത്തിലധികം അപേക്ഷകൾ ലഭിച്ചുകഴിഞ്ഞുവെന്നും അവർ പറഞ്ഞു.
















