ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന ഫോൺ സംഭാഷണം ദീപാവലി ആശംസകൾ കൈമാറാൻ മാത്രമായിരുന്നില്ല. എന്നാൽ, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നകാര്യത്തിൽ മോദി അമേരിക്കക്ക് അനുകൂലമായി ഉറപ്പുനൽകിയെന്ന വാർത്ത അടിസ്ഥാന രഹിതവുമാണ്.
അടുത്തടുത്ത് സംഭവിച്ച രണ്ടാമത്തെ ഫോൺ വിളിയിൽ, ഭീകരതയ്‌ക്കെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് ആവർത്തിക്കാൻ പ്രധാനമന്ത്രി മോദി അവസരം ഉപയോഗിക്കുകയായിരുന്നു.
ഭീകരതയുടെ രാഷ്‌ട്രമായ പാകിസ്ഥാനുമായുള്ള വാഷിംഗ്ടണിന്റെ വർദ്ധിച്ചുവരുന്ന അടുപ്പത്തിൽ ന്യൂദൽഹിയുടെ അസ്വസ്ഥത വ്യക്തമാക്കി.
‘പ്രസിഡന്റ് ട്രംപ്, താങ്കളുടെ ഫോൺ വിളിക്കും ഊഷ്മളമായ ദീപാവലി ആശംസകൾക്കും നന്ദി. ഈ ദീപങ്ങളുടെ ഉത്സവത്തിൽ, നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങൾക്ക് ലോകത്തെ പ്രതീക്ഷയോടെ പ്രകാശിപ്പിക്കുകയും എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഐക്യത്തോടെ നിലകൊള്ളുകയും ചെയ്യാൻ കഴിയട്ടെ,’ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ പോസ്റ്റിന്റെ രണ്ടാം പകുതിയിലെ ‘ഭീകരതയ്‌ക്കെതിരെ ഐക്യത്തോടെ’ നിലകൊള്ളുക എന്ന വാക്യമാണ് പ്രധാനം. എന്നാൽ അത് ചർച്ച ചെയ്യാതെ റഷ്യൻ എണ്ണയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത് ചർച്ചയാക്കാനാണ് ചിലരുടെ ആസൂത്രിത ശ്രമം. കോൺഗ്രസ് പാർട്ടിയും അമേരിക്കൻ പ്രസിഡന്റിനെ അനുകൂലിച്ചാണ് പ്രതികരിച്ചത്.
















