ന്യൂദൽഹി: ബാലിയിലെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) പുറത്തിറക്കിയ ഗ്ലോബൽ ഫോറസ്റ്റ് റിസോഴ്‌സസ് അസസ്‌മെന്റ് (ജിഎഫ്ആർഎ) 2025 പ്രകാരം,ആഗോളതലത്തിലെ മൊത്തം വനവിസ്തൃതിയുടെ കാര്യത്തിൽ ഭാരതം ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. ആഗോള പരിസ്ഥിതി സംരക്ഷണത്തിൽ ഭാരതം ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചുവെന്നാണ് റിപ്പോർട്ട്.
കേന്ദ്ര പരിസ്ഥിതി,വനം,കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭുപേന്ദർ യാദവ് സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മുമ്പ് ഭാരതം പത്താം സ്ഥാനത്തായിരുന്നു. വാർഷിക വനവിസ്തൃതി വർദ്ധനവിന്റെ കാര്യത്തിൽ ആഗോളതലത്തിൽ രാജ്യം മൂന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഇത് സുസ്ഥിര വന പരിപാലനത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്‌ക്കുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
വനസംരക്ഷണം,വനവൽക്കരണം,സമൂഹാടിസ്ഥാനത്തിലുള്ള പാരിസ്ഥിതിക പ്രവർത്തനങ്ങൾ
എന്നിവ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ
നയങ്ങളുടേയും പരിപാടികളുടേയും വിജയത്തെ ഈ ശ്രദ്ധേയമായ പുരോഗതി അടിവരയിടുന്നുവെന്ന് യാദവ് അഭിപ്രായപ്പെട്ടു.
‘ഏക് പേഡ് മാ കേ നാം’ എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും പരിസ്ഥിതി ബോധവൽക്കരണത്തിനായുള്ള
അദ്ദേഹത്തിന്റെ തുടർച്ചയായ ഊന്നലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും സജീവമായി പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള ആളുകളെ പ്രചോദിപ്പിച്ചു.
വർദ്ധിച്ചുവരുന്ന ഈ പൊതുജനപങ്കാളിത്തം കൂടുതൽ ഹരിതവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള
കൂട്ടായ ഉത്തരവാദിത്വത്തിന്റെ ശക്തമായ ബോധം വളർത്തിക്കൊണ്ടിരിക്കുകയാണ്.വന സംരക്ഷണത്തിനും വന വർദ്ധനവിനുമുള്ള മോദി സർക്കാരിന്റെ ആസൂത്രണത്തിന്റേയും നയങ്ങളുടേയും ഒപ്പം സംസ്ഥാന സർക്കാരുകളുടെ വൻതോതിലുള്ള വന പരിപാലന ശ്രമങ്ങളുടേയും പിൻബലത്തോടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു.
















