പട്ന: ഇന്‍ഡി സഖ്യവും മഹാസഖ്യവും ബീഹാറില്‍ പേരില്‍ മാത്രമാകുന്നു. എല്ലാതരത്തിലുള്ള ചര്‍ച്ചകളും തന്ത്രങ്ങളും പരാജയപ്പെട്ടതോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം തന്നെ ഇല്ലാതായിരിക്കുകയാണ് ബീഹാറില്‍. കോണ്‍ഗ്രസും ആര്‍ജെഡിയും ആറ് മണ്ഡലങ്ങളിലും സിപിഐയും കോണ്‍ഗ്രസും നാല് മണ്ഡലങ്ങളിലും ആര്‍ജെഡിയും വിഐപിയും രണ്ട് മണ്ഡലങ്ങളിലും ഏറ്റുമുട്ടും. ചര്‍ച്ചകളില്‍ ആവശ്യമായ പരിഗണന കിട്ടാഞ്ഞ തോടെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി വിട്ട് നില്‍ക്കുകയാണ് ജെഎംഎം.
ഏപ്രില്‍ മുതല്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ മുന്നണിയ്‌ക്ക് ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്താനായിരുന്നില്ല. തുടര്‍ന്ന് സീറ്റ് വിഭജനം പ്രഖ്യാപിക്കാതെ പാര്‍ട്ടികള്‍ സ്വന്തം നിലയ്‌ക്ക് പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതോടെ പല മണ്ഡലങ്ങളിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ വന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി കഴിഞ്ഞതോടെ പത്ത് മണ്ഡലങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ്. 61 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 143 സീറ്റുകളിലാണ് മുന്‍മുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവിന്റെ ആര്‍ജെഡി മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സീറ്റുകളില്‍ ആറെണ്ണത്തില്‍ ആര്‍ജെഡി വീണ്ടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ നര്‍ക്കതിയാഗഞ്ച്, വൈശാലി, സുല്‍ത്താന്‍ഗഞ്ച്, കഹല്‍ഗാവ്, സിക്കന്ദ്ര, വാര്‍സലിഗഞ്ച് എന്നിവിടങ്ങളില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടുമെന്ന് ഉറപ്പായി. ലാല്‍ഗഞ്ചില്‍ നല്‍കിയിരുന്ന പത്രിക കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ ഇവിടുത്തെ പരസ്പരമുള്ള ഏറ്റുമുട്ടല്‍ ഒഴിവായി.
ബച്വാര, കാര്‍ഗഹാര്‍, ബീഹാര്‍ ഷെരീഫ്, രാജപക്കാര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും സിപിഐയും പരസ്പരം ഏറ്റുമുട്ടും. ബാബുഹാഷിയിലും ചെയിന്‍പൂരിലും ആര്‍ജെഡിയും വിഐപിയും ഏറ്റുമുട്ടും. രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നല്‍കിയ നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 23 ആണ്. അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാല്‍ ബീഹാറില്‍ മത്സരിക്കേണ്ടെന്നാണ് ജെഎംഎമ്മിന്റെ തീരുമാനം. ഈ തീരുമാനം ഝാര്‍ഖണ്ഡിലെ സഖ്യത്തെയും ദേശീയ തലത്തിലെ ഇന്‍ഡി സഖ്യത്തെയും തന്നെ ബാധിക്കാനിടയുണ്ടെന്നാണ് സൂചന.
















