ലഖ്നൗ: സാമ്പത്തികസഹായവും രോഗശാന്തിയും കാണിച്ച് പ്രലോഭിപ്പിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹിന്ദുക്കളെ ഉത്തർപ്രദേശിൽ മതപരിവർത്തനം നടത്തുന്നതായി പരാതി. ബറേലിയിലെ ബരദാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.
ബറേലി സ്വദേശികളായ പാസ്റ്റർ സുമിത് മാസെ, അമിത് മാസെ എന്ന അക്ഷയ് മാസെ, സരിത എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുഭാഷ് നഗർ സ്വദേശിയായ റിഷഭ് താക്കൂർ, നകാടിയ പ്രദേശത്തെ നിർദോഷ് റാത്തോർ എന്നിവരുടെ പരാതിയിൽ ഞായറാഴ്ചയാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ബരദാരി സ്റ്റേഷൻ ഹൗസ് ഓഫീസർ ധനഞ്ജയ് പാണ്ഡെ പറഞ്ഞു. പാവപ്പെട്ട ഹിന്ദു കുടുംബങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്നാണ് പാസ്റ്റർ ഉൾപ്പെടെയുള്ളവർക്കെതിരായ പരാതി.
സൂപ്പർ സിറ്റി പ്രദേശത്ത് ഒരു വീട് വാടകയ്‌ക്കെടുത്ത ക്രിസ്ത്യൻ മിഷനറി അംഗങ്ങൾ ആകര്‍ഷകമായ മതപരിപാടികളിലൂടെയും പ്രാർഥനായോഗങ്ങളിലൂടെയും ഹിന്ദു സ്ത്രീകളെയും കുട്ടികളെയും മതംമാറാൻ നിർബന്ധിക്കുകയായിരുന്നു. പരാതിയിൽ 2021ലെ നിയമവിരുദ്ധ മതപരിവർത്തന നിരോധനനിയമത്തിലെ 299, 3, 5(1) എന്നീ വകുപ്പുകൾ ചുമത്തിയാണ് ബരദാരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സത്യപാൽ എന്ന ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറയുന്നു.
ദലിതർ, ദരിദ്രർ, സാമൂഹികമായി ദുർബല സമുദായങ്ങളിൽ നിന്നുള്ളവർ എന്നിവരെയാണ് പാസ്റ്ററും കൂട്ടരും ലക്ഷ്യം വെച്ചത്.
















