ദില്ലി: ബിഹാർ നിയമസഭയില്‍ ആകെ 243 സീറ്റുകളേ ഉള്ളൂവെങ്കിലും രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ഇടത് പാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാസഖ്യം മത്സരിക്കുന്നത് 255 സീറ്റുകളില്‍. ഇത് എങ്ങിനെ ശരിയാവും എന്നല്ലേ?
ഇതിന് കാരണം മഹാസഖ്യത്തിലെ കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മിലും ആര്‍ജെഡിയും വിഐപി പാര്‍ട്ടിയും തമ്മിലും സിപിഐയും കോണ്‍ഗ്രസും തമ്മിലും ഏകദേശം 12 സീറ്റുകളില്‍ മുഖാമുഖം പോരാടുകയാണ്. ഇന്ത്യാമുന്നണി ബീഹാറില്‍ തകര്‍ന്നതുപോലയാണ് ഇപ്പോഴത്തെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ചിത്രം. മുന്നണിയിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) ബീഹാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതും മഹാസഖ്യത്തിന് അടിയായിരിക്കുകയാണ്.
ആറ് സീറ്റുകളിൽ ആർജെഡിയും കോൺഗ്രസും നേരിട്ട് മത്സരിക്കുമ്പോൾ, സിപിഐയും കോൺഗ്രസും നാല് മണ്ഡലങ്ങളിൽ പരസ്പരം ഏറ്റുമുട്ടും. മുകേഷ് സഹാനിയുടെ വികാസ് ഷീൽ ഇൻസാൻ പാർട്ടി (വിഐപി)യും ആർജെഡിയും രണ്ട് സീറ്റുകളിൽ ഏറ്റുമുട്ടും.
ആറ് സീറ്റുകളിൽ കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുമുണ്ട്. വൈശാലി, സിക്കന്ദ്ര, കഹൽഗാവ്, സുൽത്താൻഗഞ്ച്, നർക്കതിയാഗഞ്ച്, വാർസലിഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ് ആർജെഡിയും കോൺഗ്രസും ഏറ്റുമുട്ടുന്നത്. അതേസമയം, ബച്വാര, രാജപാക്കർ, ബീഹാർ ഷെരീഫ്, കാർഘർ എന്നിവിടങ്ങളിൽ സിപിഐയും കോൺഗ്രസും പരസ്പരം സ്ഥാനാർത്ഥികളെ നിർത്തി. ചെയിൻപൂർ, ബാബുബർഹി എന്നീ മണ്ഡലങ്ങളില്‍ വിഐപിയും ആർജെഡിയും പോരടിക്കും.
ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബച്വാര, രാജപാക്കർ, ബീഹാർ ഷെരീഫ് എന്നിവിടങ്ങളിൽ സിപിഐയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടുമെന്നുറപ്പായി. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇതിനകം അവസാനിച്ചതിനാൽ ആണിത്.
സീറ്റ് വിഭജനത്തിലെ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനായി പ്രതിപക്ഷ സഖ്യം നീണ്ട യോഗങ്ങളും ചർച്ചകളും നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 20 ന് അവസാനിച്ചിട്ടും, മഹാസഖ്യം സീറ്റ് വിഭജന ക്രമീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
















