ബെംഗളൂരു: ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയും എഴുത്തുകാരിയും മനുഷ്യസ്‌നേഹിയുമായ ഭാര്യ സുധാ മൂർത്തിയും കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ നടത്തുന്ന സാമൂഹികസാമ്പത്തിക, വിദ്യാഭ്യാസ സർവേയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു.
വിവരശേഖരണത്തിനായി അതിന് നിയോഗിക്കപ്പെട്ടവർ വീട് സന്ദർശിച്ചപ്പോൾ, കണക്കെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മൂർത്തി ദമ്പതികൾ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സുധാ മൂർത്തി ‘ഒരു പിന്നാക്ക സമൂഹത്തിന്റെയും ഭാഗമല്ല’ എന്നും അതിനാൽ ‘സർവേയിൽ പങ്കെടുക്കേണ്ട ആവശ്യമില്ല എന്നും്’ സർവേയുടെ ഫോമിൽ രേഖപ്പെടുത്തുകയും ചെയ്തു.
ഈ സർവേ തങ്ങളുടെ കാര്യത്തിൽ ഒരു പ്രയോജനവും ചെയ്യില്ലെന്ന് ദമ്പതികൾ അഭിപ്രായപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകാൻ മടിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കർണാടക സർക്കാർ നടത്തുന്ന സംസ്ഥാനവ്യാപക സാമൂഹികവിദ്യാഭ്യാസ സർവേ, സർക്കാർ ആനുകൂല്യങ്ങളുടെ വിതരണം നിർണ്ണയിക്കുന്നതിനും വിവിധ സമുദായങ്ങളുടെ നില വിലയിരുത്തുന്നതിനുമായി ജാതി, സാമൂഹികസാമ്പത്തിക വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യമിട്ടാണ്.
മൂർത്തി ദമ്പതികളുടെ നിലപാടിന് വലിയ ജനപിന്തുണ കിട്ടുന്നുണ്ട്, ഒപ്പം ഇതിനെ വിമർശിക്കുന്നവരും കുറവല്ല.
















