കോട്ടയം: വര്‍ഷംതോറും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പേട്ടതുള്ളലിനും ശബരിമല യാത്രയ്‌ക്കുമായി എത്തുന്ന എരുമേലി ടൗണില്‍ കാല്‍ നൂറ്റാണ്ടായി കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. സംസ്ഥാനത്തിന്റെ മതസഞ്ചാര ഭൂപടത്തില്‍ സുപ്രധാന സ്ഥാനമുറപ്പിച്ചിട്ടും ഭരണകൂടങ്ങള്‍ എരുമേലിയെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മേല്‍പാത നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം വര്‍ഷങ്ങളായി ആവര്‍ത്തിക്കപ്പെടുമ്പോഴും പദ്ധതിക്ക് യാതൊരു പുരോഗതിയും ഇല്ല.
ശബരിമല തീര്‍ത്ഥാടനകാലത്ത് നൂറുകണക്കിന് സര്‍വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസിക്കുപോലും എരുമേലിയില്‍ സ്വന്തമായ ഡിപ്പോ ഇല്ല. സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാര്‍ ബസുകളിലാണ് വിശ്രമിക്കുന്നത്. നിലവിലുള്ള കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സ്വകാര്യവ്യക്തിക്ക് അവകാശപ്പെട്ട സ്ഥലമാണെന്ന കോടതി ഉത്തരവും വന്നു. അത് പ്രാബല്യത്തിലായാല്‍ നിലവിലുള്ള കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു പകരം മറ്റൊരു സ്ഥലം കണ്ടെത്തണം. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും തീര്‍ത്ഥാടകര്‍ക്ക് ലഭ്യമല്ല.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ്സ്റ്റാന്‍ഡിലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല. എരുമേലി-പമ്പ പാതയിലെ അപകടവളവുകള്‍ നിവര്‍ത്താനുള്ള നടപടികളും കാണാനില്ല. നിരവധി അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും സാക്ഷിയായ കണമല അട്ടിവളവിന്റെ ഭീഷണി തുടര്‍ന്നുതന്നെ. കണമല കടവില്‍ സുരക്ഷിതമായ കുളിക്കടവും ശൗചാലയങ്ങളും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമാണ്. പരമ്പരാഗത കാനനപാതയില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
ശബരി റെയില്‍വേയും എരുമേലി വിമാനത്താവളവും എന്ന പേരില്‍ വര്‍ഷങ്ങളായി പ്രഖ്യാപനങ്ങള്‍ വന്നെങ്കിലും യാഥാര്‍ത്ഥ്യമായിട്ടില്ല. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കല്‍ നിലവിലെ ഗതിയനുസരിച്ച് അടുത്ത വര്‍ഷം പൂര്‍ത്തിയാകില്ലെന്ന് ഉറപ്പാണ്. ശബരി റെയില്‍വേ പദ്ധതിക്കും പിഴക് മുതല്‍ എരുമേലി വരെ സ്ഥലം ഏറ്റെടുക്കലില്‍ നിരവധി തടസ്സങ്ങളുണ്ട്. സാമൂഹികാഘാത പഠനം, അലൈന്‍മെന്റ്, നഷ്ടപരിഹാരം എന്നിവയൊക്കെ കാലതാമസത്തിലേക്ക് നീണ്ടിരിക്കുകയാണ്.
















