ടെഹ്റാൻ: ആണവോർജ്ജ നിയന്ത്രണ ഏജൻസിയായ IAEAയുമായുള്ള സഹകരണ കരാർ പൂർണ്ണമായും റദ്ദാക്കിയതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം പുതുക്കിയ കരാർ “ഇനി അസാധുവാണ്” എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2015-ൽ ഒപ്പുവെച്ച ജോയിന്റ് കോംപ്രഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (JCPOA) എന്ന ആണവകരാറിനെയും, അതിനെ അടിസ്ഥാനമാക്കിയുള്ള ഐക്യരാഷ്‌ട്രസഭാ സുരക്ഷാ സമിതിയുടെ 2231-ാം പ്രമേയത്തെയും ഇറാൻ പിൻവലിച്ചു.
ഇതോടെ ഇറാന്റെ ആണവപ്രവർത്തനങ്ങൾക്ക് മേലുള്ള അന്താരാഷ്‌ട്ര നിരീക്ഷണം അവസാനിച്ചു. അതേസമയം, ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തിങ്കളാഴ്ച
തള്ളിക്കളഞ്ഞിരുന്നു.
IAEA ഇതുവരെ ഇറാന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏജൻസിയുടെ ആഭ്യന്തര വൃത്തങ്ങൾ പ്രകാരം ഇറാൻ ആണവായുധ വികസനത്തിലേക്ക് കൂടുതൽ അടുത്തിരിക്കാമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. JCPOA കരാർ പ്രകാരം ഇറാൻ യുറേനിയം ശുദ്ധീകരണം പരിമിതപ്പെടുത്തുകയും, അതിന്മേൽ IAEA നിരീക്ഷണം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ 2018-ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാറിൽ നിന്ന് പിൻവാങ്ങിയതോടെ ഇറാൻ അതിനെ “അസാധുവായതായും” പ്രഖ്യാപിച്ചു.
















