കഴക്കൂട്ടം: സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന ഐടി ജീവനക്കാരിയായ യുവതിയെ രാത്രി ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി ബെഞ്ചമിനെ പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ യുവതി തിരിച്ചറിഞ്ഞിട്ടും പ്രതിയെ മുഖംമൂടി ധരിച്ചാണ് മെഡിക്കല്‍ പരിശോധനയ്‌ക്കും കോടതിയിലേക്കും എത്തിച്ചത്.
ബെഞ്ചമിന്‍ മോഷണ കേസുകള്‍ ഉള്‍പ്പെടെ നിരവധികേസിലെ പ്രതിയാണെന്നും ഇയാള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ ഉണ്ടെന്നും പോലീസ് പറയുമ്പോഴും അത്തരത്തിലുള്ള ഒരു ക്രിമിനലിനെ ജനങ്ങള്‍ക്ക് തിരിച്ചറിയുന്നതിനും ആളെ മനസ്സിലാക്കുവാനുമുള്ള ഏകമാര്‍ഗമാണ് പോലീസിന്റെ ഇത്തരം നടപടികളിലൂടെ ഇല്ലാതായതെന്നാണ് പ്രതിയെ കാണാനായി കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ എത്തിയ സ്ഥലവാസികളുടെയും പൊതുപ്രവര്‍ത്തകരുടെയും ആരോപണം.
കുറ്റം ചെയ്യാത്തവരെ പ്രതികളാക്കി പൊതുമധ്യത്തില്‍ മുഖംമൂടിയ ധരിക്കാതെ കൊണ്ടുപോകുന്ന പോലീസ് ഇത്തരത്തിലുള്ള ഒരു പ്രതിയെ മുഖംമൂടി ധരിച്ചു കൊണ്ടുപോയതിനു പിന്നില്‍ മറ്റ് ഇടപെടലുകളുണ്ടോ എന്നും നാട്ടുകാര്‍ സംശയിക്കുന്നു. പ്രതിയെ ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച മധുരയില്‍ നിന്ന് കഴക്കൂട്ടം പോലീസ് പിടികൂടിയത്. സംഭവശേഷം മധുരയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ബെഞ്ചമിന്‍ പിടിയിലായത്. ഇയാള്‍ മിക്ക ദിവസങ്ങളിലും ലോറിയുമായി തിരുവനന്തപുരത്ത് എത്താറുണ്ടെന്നും കഴക്കൂട്ടത്ത് ഇയാള്‍ എത്തിയത് മോഷണത്തിനായിരുന്നുവെന്നും അടുത്തുള്ള മറ്റ് രണ്ട് വീടുകളില്‍ ഇയാള്‍ കയറി. അതിനു ശേഷമാണ് പ്രതി ഹോസ്റ്റലില്‍ എത്തിയതെന്നാണ് ബെഞ്ചമിന്‍ പോലീസിനോട് പറഞ്ഞത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി യാതൊരു തെളിവുകളും അവശേഷിപ്പിച്ചിരുന്നില്ലെന്നും പോലീസ് അറിയിച്ചു. സമീപമുള്ള 50 ഓളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞതും. ഉടന്‍ പിടികൂടാനായതും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങികഴക്കൂട്ടത്തെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.
തമിഴ്‌നാട്ടിലും ബെഞ്ചമിനെതിരെ നിരവധി കേസുകളുണ്ട്. ട്രക്ക് ഡ്രൈവിങ്ങിനിടെയും യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബെഞ്ചമിന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ യുവതി തിരിച്ചറിഞ്ഞു.
















