റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. സഖ്യകക്ഷികളായ ആർജെഡിയും കോൺഗ്രസും തങ്ങൾക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തിയെന്നും മഹാഗത്ബന്ധന്റെ ഭാഗമായി സീറ്റുകൾ നഷ്ടപ്പെടുത്തിയെന്നും പാർട്ടി ആരോപിച്ചു.
ഇതിന് പുറമെ ജാർഖണ്ഡിലെ കോൺഗ്രസുമായും ആർജെഡിയുമായും ഉള്ള സഖ്യം പുനഃപരിശോധിക്കുമെന്നും അപവാദങ്ങൾക്ക് ഉചിതമായ മറുപടി നൽകുമെന്നും മുതിർന്ന ജെഎംഎം നേതാവും മന്ത്രിയുമായ സുദിവ്യ കുമാർ പറഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിനാൽ ബിഹാറിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും ആറ് നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ജെഎംഎം പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് മത്സരിക്കില്ലെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.
“രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ജെഎംഎമ്മിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടഞ്ഞതിന് ആർജെഡിയും കോൺഗ്രസും ഉത്തരവാദികളാണ്. ഇതിന് ജെഎംഎം ഉചിതമായ മറുപടി നൽകും, ആർജെഡിയുമായും കോൺഗ്രസുമായും ഉള്ള സഖ്യം പുനഃപരിശോധിക്കും,” – സംസ്ഥാന ടൂറിസം മന്ത്രി കുമാർ പറഞ്ഞു.
നവംബർ 11 ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ചകായ്, ധംദഹ, കറ്റോറിയ, മണിഹരി, ജാമുയി, പിർപൈന്തി എന്നീ സീറ്റുകളിൽ മത്സരിക്കുമെന്ന് ജെഎംഎം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
“ജാർഖണ്ഡ് മുക്തി മോർച്ച എല്ലായ്‌പ്പോഴും സഖ്യ ധർമ്മത്തിന്റെ പരമോന്നത കടമ നിറവേറ്റിയിട്ടുണ്ട്, എന്നാൽ വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജാർഖണ്ഡ് താൽപ്പര്യങ്ങൾക്കും ജാർഖണ്ഡ് ബോധത്തിനും നേരെ വഞ്ചന നടന്നിട്ടുണ്ട്, ജാർഖണ്ഡിലെ ജനങ്ങൾ ഇത് മറക്കില്ല. ജാർഖണ്ഡ് മുക്തി മോർച്ച ഒരു പ്രധാന ശക്തിയാണെന്നും അത് ജാർഖണ്ഡിലെ ജനങ്ങൾക്കും രാജ്യത്തെ ഗോത്രവർഗക്കാർക്കും വേണ്ടിയുള്ള ശക്തമായ ശബ്ദമാണെന്നും ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ ശബ്ദത്തെ അടിച്ചമർത്താനുള്ള ശ്രമം നടന്നിട്ടുണ്ട്, അതിനെ ചെറുക്കും.”- കുമാർ എക്സിൽ കൂട്ടിച്ചേർത്തു.
















