ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ദീപാവലി ആഘോഷിച്ചത് ഐഎൻഎസ് വിക്രാന്തിൽ. ആഘോഷത്തിനിടെ പ്രധാനമന്ത്രി ഇന്നു സായുധസേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നത്തേതു സവിശേഷമായ ദിവസവും അവിസ്മരണീയമായ മുഹൂർത്തവും വിസ്മയകരമായ കാഴ്ചയുമാണെന്നു മോദി പരാമർശിച്ചു. ഒരുവശത്തു വിശാലമായ സമുദ്രവും മറുവശത്തു ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയുമാണുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും കാണുമ്പോൾ, മറുവശത്ത് അനന്തമായ കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ബൃഹത്തായ ശക്തി ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലെ സൂര്യരശ്മികളുടെ തിളക്കം ദീപാവലി സമയത്തു ധീരരായ സൈനികർ കൊളുത്തുന്ന വിളക്കുകൾ പോലെയാണെന്നും അതു ദിവ്യമായ ദീപമാല്യം തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഭാരത നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐഎൻഎസ് വിക്രാന്തിൽ ചെലവഴിച്ച രാത്രി അനുസ്മരിച്ച അദ്ദേഹം, ആ അനുഭവം വാക്കുകളാൽ വിവരിക്കാൻ പ്രയാസമാണെന്നു വ്യക്തമാക്കി. കടലിലെ ആഴമേറിയ രാത്രിയും സൂര്യോദയവും ഈ ദീപാവലിയെ പലതരത്തിൽ അവിസ്മരണീയമാക്കുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഐഎൻഎസ് വിക്രാന്തിൽനിന്ന്, രാജ്യത്തെ 140 കോടി പൗരന്മാർക്കും പ്രധാനമന്ത്രി ഹൃദയംഗമമായ ദീപാവലി ആശംസകൾ നേർന്നു.
ഐഎൻഎസ് വിക്രാന്ത് രാഷ്‌ട്രത്തിനു കൈമാറിയ നിമിഷം അനുസ്മരിച്ച മോദി, ‘വിക്രാന്ത് മഹത്തായതും ബൃഹത്തായതും വിശാലമായതും അതുല്യവും അസാധാരണവുമാണ്’ എന്ന് ആ സമയത്തു പറഞ്ഞതായി ചൂണ്ടിക്കാട്ടി. “വിക്രാന്ത് വെറും യുദ്ധക്കപ്പലല്ല; 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും സാക്ഷ്യമാണത്” – പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്ത് രാഷ്‌ട്രത്തിനു ലഭിച്ച ദിവസംതന്നെ, ഭാരത നാവികസേന കോളനിവൽക്കരണത്തിന്റെ പ്രധാന പൈതൃകചിഹ്നം ഉപേക്ഷിച്ചുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഛത്രപതി ശിവാജി മഹാരാജിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു നാവികസേന പുതിയ പതാക സ്വീകരിച്ചു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
“ഇന്ന് ഐഎൻഎസ് വിക്രാന്ത് സ്വയംപര്യാപ്ത ഭാരതത്തിന്റെയും ‘മെയ്ഡ് ഇൻ ഇന്ത്യ’യുടെയും കരുത്തുറ്റ പ്രതീകമായി നിലകൊള്ളുന്നു” – തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്ത് സമുദ്രത്തിന്റെ ആഴങ്ങൾ താണ്ടി ഭാരതസൈനിക ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ്, ‘വിക്രാന്ത്’ എന്ന പേരുതന്നെ പാകിസ്ഥാന്റെ ഉറക്കം കെടുത്തിയിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ശത്രുവിന്റെ ധാർഷ്ട്യത്തിന് അറുതിവരുത്താൻ ‘ഐഎൻഎസ് വിക്രാന്ത്’ എന്ന യുദ്ധക്കപ്പലിന്റെ പേരുമാത്രം മതിയെന്നു പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
















