ബെംഗളൂരു : ആർ എസ് എസ് പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ആഹ്ലാദിച്ച മതമൗലികവാദികൾക്കും പണി നൽകി മന്ത്രി പ്രിയങ്ക് ഖാർഗെ .
പൊതു ഇടങ്ങളിൽ നമസ്‌കരിക്കുന്നതിനോ മതപരമായ ഒത്തുചേരലുകൾ നടത്തുന്നതിനോ മുമ്പ് മുസ്ലീങ്ങളും മുൻകൂർ അനുമതി വാങ്ങണമെന്ന് പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സമൂഹങ്ങൾക്കും ഇതേ നിയമങ്ങൾ ബാധകമാണെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. രണ്ട് ദിവസം മുൻപ് ഇക്കാര്യം ഉന്നയിച്ച് എം എൽ എ യത്നാൽ പട്ടീൽ മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകിയിരുന്നു. ആർ എസ് എസ് പ്രവർത്തനങ്ങൾക്ക് മാത്രം വിലക്കേർപ്പെടുത്താനുള്ള നീക്കം വിവേചനപരമാണെന്നും, പൊതുസ്ഥലങ്ങളിലെ നിസ്ക്കാരവും വിലക്കണമെന്നും കത്തിൽ പറഞ്ഞിരുന്നു.
തുടർന്ന് ഇന്ന് ബെംഗളൂരുവിലെ തന്റെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു ഖാർഗെയുടെ പുതിയ പരാമർശം. “തുറസ്സായ സ്ഥലത്ത് നമസ്‌കരിക്കുന്നതിന് പോലും അധികാരികളിൽ നിന്ന് അനുമതി വാങ്ങണം. അത്തരം ഒത്തുചേരലുകൾ നടത്തുന്നവർ – സർക്കാർ നിയമങ്ങൾ അനുസരിച്ച് മുൻകൂർ അനുമതി വാങ്ങണം.ഒരു ഗ്രൂപ്പിനെയും ലക്ഷ്യം വച്ചല്ല, ഏകീകൃത ക്രമസമാധാനം നടപ്പിലാക്കുക എന്നതാണ് തങ്ങളുടെ നിലപാട് . ഞങ്ങളുടെ സർക്കാരിന്റെ നിയമങ്ങൾ വ്യക്തമാണ് – ഒരു സംഘടനയ്‌ക്കോ മതവിഭാഗത്തിനോ അനുമതിയില്ലാതെ പൊതുപരിപാടി നടത്താൻ കഴിയില്ല. ഇത് നിയന്ത്രണത്തെക്കുറിച്ചാണ്, മതത്തെക്കുറിച്ചല്ല,” പ്രിയങ്ക് ഖാർഗെ പറഞ്ഞു.
















