മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ചത് കേട്ട് കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒയ്‌ക്കെതിരെ സർക്കാർ നടപടി. ഡോ. ഹന്ന യാസ്മിന്‍ വയലിനെയാണ് സർക്കാർ താക്കീത് നൽകിയത്. 2023 ജൂൺ മൂന്നിന് നടന്ന ജില്ലാവികസന യോഗത്തിലുയർന്ന വിമർശനത്തിനാണ് ഡോ. ഹന്ന കയ്യടിച്ചത്. നടപടി ഒഴിവാക്കണമെന്ന് ഹോമിയോ ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇത് തള്ളിയാണ് താക്കീത് നൽകാൻ സർക്കാർ തീരുമാനിച്ചത്.
ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് താക്കീത്. ജില്ലാവികസനയോഗത്തില്‍ ഒരംഗം സര്‍ക്കാര്‍ നയത്തിനെതിരെ സംസാരിച്ചപ്പോഴായിരുന്നു സംഭവം. അതേസമയം, 54 കിലോമീറ്റർ ദൂരം കാർ ഡ്രൈവ് ചെയ്താണ് യോഗത്തിനെത്തിയത്. യാത്രാക്ഷീണം ഉണ്ടായിരുന്നതിനാല്‍ യോഗനടപടികള്‍ കഴിഞ്ഞു എന്ന ധാരണയില്‍ അറിയാതെ കയ്യടിച്ച് പോയതാണെന്നായിരുന്നു ഡോക്ടര്‍ നല്‍കിയ വിശദീകരണം.
ജില്ലാ കളക്ടറും എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയിലും അതിലുപരി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്ന നിലയിലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. എന്നാൽ ഡോ. ഹന്ന മനഃപൂർവം ചെയ്തതല്ല. അവർ അറിയാതെ കയ്യടിച്ചതെന്നുമാണ് വിഷയത്തിൽ ഹോമിയോപ്പതി ഡയറക്ടറുടെ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടും ഡോക്ടറുടെ എതിര്‍വാദ പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും പരിഗണിച്ചാണ് താക്കീത് നല്‍കി കൊണ്ടുള്ള അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
















