തിരുവനന്തപുരം: കലോത്സവങ്ങള്‍ക്ക് അരങ്ങുണര്‍ന്നതോടെ നൃത്തയിനങ്ങള്‍ക്കുള്ള ചെലവ് രക്ഷിതാക്കളുടെ നടുവൊടിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉപജില്ലാ കലോത്സവങ്ങള്‍ നടക്കാനിരിക്കേ എല്ലാവരും പരിശീലനത്തിലാണ്.
നൃത്താദ്ധ്യാപകരുടെ ഫീസ് മുതല്‍ മേക്കപ്പ് സാധനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും വരെ വില ഇരട്ടിയിലധികമായി. ഒന്നിലധികം ഇനങ്ങളില്‍ പങ്കെടുക്കാനുള്ളവര്‍ക്ക് ബാദ്ധ്യത ഏറും. അവശ്യവസ്തുക്കളുടെ വിലക്കയറ്റം തീര്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് പുറമേയാണ് അധികഭാരം.
ഒരു ഐറ്റം വേദിയിലെത്തണമെങ്കില്‍ ഒന്നര മുതല്‍ രണ്ട് ലക്ഷംവരെയാണ് ചെലവ്. ഒരു വശത്ത് കാശുള്ളവര്‍ അരങ്ങ് കൊഴുപ്പിക്കുമ്പോള്‍ കലയോടുള്ള ആഗ്രഹം കൊണ്ട് മാത്രം ഒപ്പമെത്താന്‍ പെടാപ്പാടുപെടുന്നവരാണ് മറുവശത്ത്. കഴിവുള്ള മക്കളെ അരങ്ങിലെത്തിക്കാന്‍ കടം വാങ്ങിയും പണയംവച്ചും എത്തുന്നവരും അനവധിയാണ്. കഴിവ് കണ്ടറിഞ്ഞ് അദ്ധ്യാപകരും നാട്ടുകാരും സഹായിക്കുന്നവരുമുണ്ട്.
മൂന്ന് ഐറ്റം വേദിയിലെത്താന്‍ 5 ലക്ഷം വരെ വേണം. നൃത്ത വസ്ത്രത്തിന് ചെലവും തയ്യല്‍ക്കൂലിയും വളരെ കൂടുതലാണ്. സാങ്കേതിക പ്രവര്‍ത്തകരുടെ ചെലവും അധികമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. മേക്കപ്പിനും കഴിഞ്ഞ വര്‍ഷത്തേക്കാളും ചെലവ് ഉയര്‍ന്നു. എത്ര വിയര്‍ത്താലും ഒലിച്ചുപോകാത്ത ത്രീഡി മേക്കപ്പിനാണ് ഇപ്പോള്‍ ഡിമാന്റ്. 3500 മുതലാണ് ഫീസ്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഫീസും ഉയരും. ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമായി വാങ്ങുന്നവരും വാടകയ്‌ക്ക് എടുക്കുന്നവരുമുണ്ട്.
വസ്ത്രങ്ങളുടെ തയ്യല്‍ക്കൂലിയും വാടകയും അമ്പത് ശതമാനത്തിലേറെ ഉയര്‍ന്നു. പെര്‍ഫോമന്‍സ് മാത്രമല്ല, മേക്കപ്പിന്റെയും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാര്‍ക്കിനെ സ്വാധീനിക്കും. പട്ടുസാരിയുടെ വസ്ത്രവും ടെമ്പിള്‍ ജുവലറിയും ഉള്‍പ്പെടെ പരിഗണിച്ചാണ് വിധിനിര്‍ണയം. പതിനായിരം മുതലുള്ള സാരിയാണ് ഉപയോഗിക്കുക. ചിട്ടപ്പെടുത്തുന്നവര്‍, പാട്ട്, സൗണ്ട് മിക്‌സിംഗ് അങ്ങനെ എല്ലാത്തിനും ഫീസ് കൂടി. ഇതോടെ കുട്ടികളെ വേദിയിലെത്തിക്കാന്‍ പെടാപാട് പെടുകയാണ് രക്ഷിതാക്കള്‍.
















