ന്യൂദൽഹി : എല്ലാ വർഷത്തെയും പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷവും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും. പിടിഐ റിപ്പോർട്ട് അനുസരിച്ച് ഗോവ തീരത്ത് ഐഎൻഎസ് വിക്രാന്തിലുള്ള ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥരോടൊപ്പം മോദി ഈ ദീപാവലി ആഘോഷിക്കുമെന്നാണ് വിവരം.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരത്തിന്റെ വിജയത്തെ അനുസ്മരിക്കുക എന്നതാണ് ഇത്തവണത്തെ ആഘോഷത്തിന്റെ പ്രധാന ലക്ഷ്യമെന്നും വാർത്ത ഏജൻസി ചൂണ്ടിക്കാട്ടുന്നു. 2014-ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റതുമുതൽ നരേന്ദ്ര മോദി എല്ലാ വർഷവും അതിർത്തിയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നുണ്ട്. ദീപാവലി ദിനത്തിൽ സൈനികർക്ക് മധുരപലഹാരങ്ങൾ നൽകിയും വിളക്കുകൾ കത്തിച്ചും അദ്ദേഹം അവരെ പ്രോത്സാഹിപ്പിക്കുന്നു.
കൂടാതെ ഈ ദീപാവലി സൈനികർക്ക് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള ആദ്യത്തെ ദീപാവലിയാണിത്. രാജ്യത്തെ ധീരരായ സൈനികർ ഇത് അവിസ്മരണീയമായ രീതിയിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നതായിട്ടാണ് റിപ്പോർട്ട്.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. “എന്റെ എല്ലാ നാട്ടുകാർക്കും ഹൃദയംഗമമായ ദീപാവലി ആശംസകൾ. ഈ വിശുദ്ധ ദീപങ്ങളുടെ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം, സമൃദ്ധി, ഐക്യം എന്നിവ പ്രകാശിപ്പിക്കട്ടെ.” – പ്രധാനമന്ത്രി മോദി എക്‌സിൽ എഴുതി.
















