ഇസ്ലാമാബാദ് : പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ, ബധിരയും മൂകയുമായ 15 കാരി ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി . ഏഴ് കുട്ടികളുടെ പിതാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലെ കോർവാ പട്ടണത്തിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് കാണാതായത് . ഏകദേശം ഒമ്പത് ദിവസം മുമ്പാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് . തുടർന്ന് മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിനിടെ ഇസ്ലാം മതം സ്വീകരിച്ചതായി സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റുമായി ഭർത്താവെന്ന് അവകാശപ്പെടുന്ന ഒരാളോടൊപ്പം ബാദിൻ പ്രസ് ക്ലബ്ബിൽ പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരായി.
ബധിരയും മൂകയുമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് കടത്തുകാരനും ഏഴ് പെൺമക്കളുടെ പിതാവുമായ ഒരാളെ എങ്ങനെ വിവാഹം കഴിക്കാൻ കഴിയുമെന്ന് പെൺകുട്ടിയുടെ പിതാവ് ചോദിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയതാണെന്ന് ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന ദർബാർ ഇത്തിഹാദ് പാകിസ്ഥാൻ എന്ന സംഘടനയുടെ തലവൻ ശിവ് കാച്ചി പറഞ്ഞു.
സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കത്തെഴുതിയിട്ടുണ്ടെന്നും കാച്ചി പറഞ്ഞു . ഴിഞ്ഞ ഒരു വർഷമായി മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ, നിർബന്ധിത മതപരിവർത്തനങ്ങൾ, പ്രായപൂർത്തിയാകാത്ത ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളുടെ നിർബന്ധിത വിവാഹം എന്നിവയിൽ ഭയാനകമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് പാകിസ്ഥാൻ മനുഷ്യാവകാശ സംഘടന അവകാശപ്പെട്ടു.
















