ആലുവ : നെടുമ്പാശേരിയിൽ വൻ ലഹരി വേട്ട. 400 ഗ്രാം എം.ഡി.എം.എയുമായി ഐ.ടി വിദ്യാർത്ഥി പിടിയിൽ. കായംകുളം ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്ത് വിൽപ്പനക്കെത്തിച്ചപ്പോഴണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബൈക്കിൽ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. ഇയാൾ വലിയൊരു മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണെന്നാണ് ലഭ്യമാകുന്ന വിവരം. പിടികൂടിയ രാസ ലഹരിക്ക് പത്ത് ലക്ഷത്തിലേറെ രൂപ വിലവരും.
നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ജെ.ഉമേഷ് കുമാർ, ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എം.എച്ച് അനുരാജ്, എസ്.ഐ എസ്.എസ് ശ്രീലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















