അയോദ്ധ്യ: അയോദ്ധ്യയിൽ ഭവ്യരാമക്ഷേത്ര നഗരി ദീപാവലി ദീപപ്രഭയിൽ. അയോദ്ധ്യാ ധാമിൽ നടക്കുന്ന 2025 ദീപോത്സവ് ഒമ്പതാം വർഷത്തെ ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയും ആത്മീയാചാര്യനുമായ യോഗി ആദിത്യനാഥ്. ഭവ്യമായ രാമക്ഷേത്രവും അയോദ്ധ്യാപുരിയും ദീപജ്യോതിയിൽ കുളിച്ചുനിൽക്കുകയാണ്. യോഗി ആദിത്യനാഥ് പഴയ കാലത്തെ ഓർമ്മിച്ചു, രാമക്ഷേത്ര നിർമ്മാണത്തിനെയും രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിനെയും എതിർക്കാൻ നിന്നവർ മുമ്പു പറഞ്ഞതും യോഗി ഓർമ്മിച്ചെടുത്തു പറഞ്ഞു.
ആദ്യത്തെ ദീപോത്സവത്തിൽ നേരിട്ട അടിസ്ഥാന സൗകര്യ വെല്ലുവിളികളെ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ‘2017 ൽ ദീപോത്സവത്തിനു ശ്രമിച്ചപ്പോൾ, ഞങ്ങൾക്ക് ആവശ്യത്തിന് വിളക്കുകൾ ഉണ്ടായിരുന്നില്ല. സംസ്ഥാനത്തുടനീളം വിളക്കുകൾ ശേഖരിച്ച് 1.71 ലക്ഷം ദീപങ്ങൾ കത്തിക്കാൻ ഞങ്ങൾക്ക് അന്നു കഴിഞ്ഞു. ഇന്ന്, അയോധ്യാ ധാമിൽ ദശലക്ഷക്കണക്കിന് വിളക്കുകൾ കത്തിക്കുന്നു. ഇത് ഭാരത സംസ്‌കാരത്തിലുള്ള വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും ഉണർവിന്റെയും ഉദാഹരണമാണ്,” യോഗി പറഞ്ഞു.
രാമക്ഷേത്ര നിർമ്മാണ പ്രക്ഷോഭണകാലത്തും സമരകാലത്തും അന്നത്തെ കോൺഗ്രസ് നേതാക്കളും സമാജ് വാദി പാർട്ടി നേതാക്കളും നടത്തിയ പ്രസ്താവനകളും എടുത്ത നയനിലപാടുകളും യോഗി വിവരിച്ചു. കോൺഗ്രസിനും സമാജ്വാദി പാർട്ടിക്കും എതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂക്ഷമായ ആക്രമണംതന്നെയാണ് പ്രസംഗത്തിൽ നടത്തിയത്. ” അവർ ഭാരതത്തിന്റെ സനാതന വിശ്വാസത്തെ അപമാനിച്ചു. അവർ ശ്രീരാമനെ ‘ഒരു കെട്ടുകഥ’ എന്ന് വിളിച്ചു.” ലക്ഷക്കണക്കിന് ദീപങ്ങളുടെ പ്രകാശത്തിനിടയിൽ ഒത്തുകൂടിയ ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി യോഗി, കോൺഗ്രസും എസ്പിയും എടുത്ത നിലപാടുകൾ പറഞ്ഞു:”അയോധ്യയുടെ സത്ത മായ്‌ക്കാനും രാമക്ഷേത്ര നിർമ്മാണം തടസ്സപ്പെടുത്താനും അവർ പ്രവർത്തിച്ചു.
അയോധ്യയെ ദശലക്ഷക്കണക്കിന് വിളക്കുകൾ കൊണ്ട് പ്രകാശിപ്പിക്കുമ്പോൾ, രാമജന്മഭൂമി പ്രസ്ഥാനത്തിനിടെ, കോൺഗ്രസ് പാർട്ടി ശ്രീരാമൻ ഒരു മിഥ്യയാണെന്ന് കോടതിയിൽ പ്രഖ്യാപിച്ച കാര്യം നാം മറക്കരുത്. ശ്രീരാമൻ ഒരു മിഥ്യയാണെന്ന് കോൺഗ്രസ് പാർട്ടി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി, സമാജ്വാദി പാർട്ടി ഈ അയോധ്യയിൽ തന്നെ രാമഭക്തർക്ക് നേരെ വെടിയുതിർത്തു,” യോഗി ഓർമ്മിപ്പിച്ചു. സീതാ സമേത ശ്രീരാമചന്ദ്രപ്രഭുവിന്റെ വേഷം ധരിച്ച് പൂജകൾക്കിരുന്നവർക്ക് തിലകമണിയിച്ച് യോഗി ഉദ്ഘാടനം പൂർത്തിയാക്കി.

”ബാബറിന്റെ ശവകുടീരത്തിൽ പ്രാർത്ഥിക്കുകയും എന്നാൽ അയോധ്യയിലെ ക്ഷേത്രത്തിലെ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കുകയും ചെയ്ത അതേ ആളുകളാണ് ഇവർ. പ്രതിപക്ഷ പാർട്ടികൾ പതിറ്റാണ്ടുകളായി അയോധ്യയുടെ ആത്മീയ പൈതൃകത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചു.
‘അവരുടെ ഇരട്ടത്താപ്പ് നാം ഓർക്കണം. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ സമയത്ത്, അയോധ്യയിൽ ക്ഷേത്ര നിർമ്മാണം തടയാൻ പ്രത്യേക അഭിഭാഷകരെ നിയോഗിച്ച അതേ ആളുകളാണ് ഇവർ.
ഫൈസാബാദ് എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് മുൻ സർക്കാരുകൾ അയോധ്യയുടെ ‘അസ്മിത’തന്നെ മായ്ച്ചു. അതേഅയോധ്യയുടെ പേരും പൈതൃകവും ഞങ്ങൾ പുനഃസ്ഥാപിച്ചു, അതിനെ വീണ്ടും അയോധ്യാ ധാം ആക്കി. ഭാരതം പുരാതന വേരുകളിലേക്കുള്ള തിരിച്ചുവരവിനെയാണ് ഈ ഉത്സവം പ്രതീകപ്പെടുത്തി. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ലോകം ഇരുട്ടിൽ ജീവിച്ചിരുന്നപ്പോൾ, അയോധ്യ അതിന്റെ നാഥനെയും അതിന്റെ ദേവതയെയും അതിന്റെ വിശ്വാസത്തിന്റെ ആഗമനത്തെയും സ്വാഗതം ചെയ്യാൻ വിളക്കുകൾ കത്തിച്ചിരുന്നു – ആ വിളക്കുകൾ തന്നെയാണ് ദീപോത്സവത്തിന്റെയും ദീപാവലിയുടെയും രൂപത്തിൽ സനാതന ധർമ്മത്തിന്റെ മഹത്തായ ഉത്സവമായി മാറിയത്,” മുഖ്യമന്ത്രി വിശദീകരിച്ചു.
















