പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ തന്ത്രപ്രധാനമായ തിരഞ്ഞെടുപ്പ് പര്യടനത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഛഠ് പൂജയ്‌ക്ക് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ നാല് ദിവസത്തെ പര്യടനം ഒക്ടോബർ 24 മുതൽ ആരംഭിക്കും.
സമസ്തിപൂരിൽ നിന്ന് ആരംഭിക്കുന്ന 12 റാലികൾ അദ്ദേഹം നടത്തും. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ പ്രവർത്തകർക്ക് ഊർജം പകരാൻ ഈ സന്ദർശനം ഉപകരിക്കുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.
ഒക്‌ടോബർ 24ന് സമസ്തിപൂർ റാലിയിൽ തുടങ്ങി 4 ദിവസത്തിനുള്ളിൽ 12 റാലികൾ പ്രധാനമന്ത്രി മോദി നടത്തും. ബിഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്‌സ്വാൾ പറയുന്നതനുസരിച്ച് പാർട്ടി പല സ്ഥലങ്ങളിലും റാലികൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും അതിന്റെ പരിപാടികൾ അന്തിമമാക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയുമാണ്. ഭക്തർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി മോദി ഛഠ് പൂജയ്‌ക്കിടെ റാലികൾ നടത്തില്ലെന്ന് ജയ്‌സ്വാൾ വ്യക്തമാക്കി.
അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ തുടർച്ചയായി റാലികൾ നടത്തും. മോദി ബിഹാറിൽ എത്തുന്നതിന് മുമ്പ് തന്നെ എൻഡിഎ പ്രചാരണ പരിപാടികൾക്ക് പൂർണ ശക്തി നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവർ റാലികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
















